പേര്, കുടുംബനാഥനുമായുള്ള ബന്ധം, ലിംഗഭേദം, ജനനതീയതി, വയസ്സ്, വൈവാഹികനില, പൗരത്വം, മതം, ജാതി, മാതൃഭാഷ, അറിയാവുന്ന മറ്റ് ഭാഷകള്‍ തുടങ്ങിയ അടിസ്ഥാന ജനസംഖ്യാ വിവരങ്ങളടങ്ങിയ ചോദ്യങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. സെൻസസിന്റെ ഭാഗമായി ആദ്യമായാണ് ജാതി വിവരങ്ങള്‍ തേടുന്നത്.
സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത, വിദ്യാഭ്യാസ യോഗ്യത, ജോലി, വ്യവസായ മേഖല, തൊഴിലാളി വിഭാഗം, കുടിയേറ്റ ചരിത്രം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും മാതാപിതാക്കളുടെ വിവരങ്ങള്‍, ഭിന്നശേഷി, ജനനസ്ഥലം, അവസാനമായി താമസിച്ച സ്ഥലം എന്നിവയാണ് മറ്റ് പ്രധാന ചോദ്യങ്ങള്‍.
ബേങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐ ഡി നമ്പർ, പാസ്സ്പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകളുടെയും സേവനങ്ങളുടെയും ലഭ്യതയും വിവരങ്ങളും ചോദ്യാവലിയില്‍ ഉള്‍പ്പെടുന്നു. കൊവിഡ്- 19 വാക്സീനേഷൻ എടുത്ത സ്ഥലത്തെക്കുറിച്ചുള്ള ചോദ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. നിലവില്‍ വിവാഹിതരായ, വിധവകളായ, വിവാഹമോചിതരായ, വേർപിരിഞ്ഞ സ്ത്രീകളോട് ആകെ കുട്ടികളുടെ എണ്ണം, ജീവിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം, കഴിഞ്ഞ ഒരു വർഷത്തിനിടെ ജനിച്ച, ജീവിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും. 1948ലെ സെൻസസ് ആക്ടിലെ സെക്‌ഷൻ എട്ട്, ഉപവകുപ്പ് (ഒന്ന്) നല്‍കുന്ന അധികാരം വിനിയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സെൻസസ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദേശം നല്‍കിയതായി രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണ്‍ വ്യക്തമാക്കി.
ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചല്‍ പ്രദേശ് പോലുള്ള കടുത്ത ശൈത്യമുള്ള സംസ്ഥാനങ്ങളില്‍ സെപ്തംബർ ഒന്ന് മുതലാണ് രണ്ടാംഘട്ട സെൻസസ് ആരംഭിക്കുന്നത്. ഈ മാസം 17 മുതല്‍ 31 വരെ അവർക്ക് സെല്‍ഫ് എന്യൂമറേഷനും അവസരമുണ്ട്. കേരളം ഉള്‍പ്പെടെയുള്ള മറ്റിടങ്ങളില്‍ അടുത്ത വർഷമാണ് രണ്ടാംഘട്ട സെൻസസ്.

Be the first to comment