ട്രംപിന്റെ മുന്നറിയിപ്പുകള്‍ക്കിടയിലും ഹോര്‍മുസിലെ യു.എസ് ആക്രമണം പെട്ടെന്ന് നിര്‍ത്തിയത് എന്തുകൊണ്ട്?

ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ഹോര്‍മുസ് കടലിടുക്കിന് ചുറ്റും തുടര്‍ച്ചയായി നടന്നുവന്ന രണ്ടാഴ്ചത്തെ ആക്രമണങ്ങള്‍ക്കും, സൈനിക നടപടി കടുപ്പിക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ക്കും ശേഷം, യു.എസ് തങ്ങളുടെ ബോംബാക്രമണങ്ങള്‍ പെട്ടെന്ന് നിര്‍ത്തിവെച്ചു.
നയതന്ത്രപരമായ നീക്കങ്ങളേക്കാള്‍, വൈറ്റ് ഹൗസും പെന്റഗണും നടത്തിയ ആഭ്യന്തര വിലയിരുത്തലുകളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

ആക്രമണങ്ങള്‍ തുടരുന്നത് കൊണ്ട് ഇനി കാര്യമായ ലക്ഷ്യങ്ങളൊന്നും നേടാനില്ലെന്ന സൈനിക വിലയിരുത്തലാണ് ഇതിലേക്ക് നയിച്ചത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ആണ് ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആക്രമണത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍ കൈവരിച്ചെന്നും അതിനപ്പുറം ആക്രമണം തുടരുന്നത് കൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം അറിയിച്ചു. വൈറ്റ് ഹൗസിനും പെന്റഗണിനും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിനും കൈമാറിയ ഈ റിപ്പോര്‍ട്ടാണ് ആക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് ഭീഷണിയാകാനുള്ള ഇറാന്റെ ശേഷിയെ ഗണ്യമായി കുറയ്ക്കാന്‍ രണ്ടാഴ്ചത്തെ സൈനിക നടപടികള്‍ക്ക് സാധിച്ചതായി അഡ്മിറല്‍ കൂപ്പര്‍ വ്യക്തമാക്കി. മുന്‍കൂട്ടി തീരുമാനിച്ച ലക്ഷ്യങ്ങള്‍ ഭൂരിഭാഗവും തകര്‍ത്തുകഴിഞ്ഞതിനാല്‍ ഇനി നിലവിലെ രീതിയില്‍ ആക്രമണം തുടരുന്നതില്‍ തന്ത്രപരമായ നേട്ടമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി ശേഷിക്കുന്ന ലക്ഷ്യങ്ങള്‍ തകര്‍ക്കണമെങ്കില്‍ വന്‍തോതിലുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക് കടക്കേണ്ടി വരും. അത്തരം ഒരു വലിയ യുദ്ധത്തിലേക്ക് പോകുന്നില്ലെങ്കില്‍ ഇപ്പോള്‍ നടത്തുന്ന തരത്തിലുള്ള ബോംബാക്രമണം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും കൂപ്പര്‍ വ്യക്തമാക്കി.

ഇറാനെതിരെയുള്ള സൈനിക നടപടി കൂടുതല്‍ ശക്തമാക്കാനായിരുന്നു ട്രംപ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച മുതിര്‍ന്ന സൈനിക തലവന്മാരുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും നടത്തിയ യോഗത്തിന് ശേഷം, ഇറാന്റെ തെക്കന്‍ തീരപ്രദേശങ്ങളെയും ഹോര്‍മുസ് കടലിടുക്കിനെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ അദ്ദേഹം ഉത്തരവിടുകയായിരുന്നു. ആക്രമണം തുടങ്ങി രണ്ടാഴ്ചക്ക് ശേഷമാണ് ഇത്തരമൊരു ഇടവേള ഉണ്ടാകുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ ട്രംപിന്റെ നിലപാടില്‍ മാറ്റം വന്നിരുന്നതായി ചര്‍ച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

സൈനിക നടപടിയുടെ ഫലപ്രാപ്തിക്ക് പുറമെ മറ്റൊരു പ്രധാന ആശങ്കയും സൈനിക അവലോകനത്തില്‍ ഉയര്‍ന്നുവന്നു. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍, യു.എസ് സേനയെയും അവരുടെ സഖ്യകക്ഷികളെയും സംരക്ഷിക്കാന്‍ ആവശ്യമായ എയര്‍ ഡിഫന്‍സ് ഇന്റര്‍സെപ്റ്റര്‍ ശേഖരത്തില്‍ വലിയ കുറവ് വരുന്നുണ്ടെന്ന് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ മുന്നറിയിപ്പ് നല്‍കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെയും ട്രംപിനെയും അദ്ദേഹം സ്വകാര്യമായി ഈ വിവരം ധരിപ്പിച്ചു.

സൈനിക നടപടികള്‍ നിര്‍ത്തിവെച്ചതോടെ നയതന്ത്ര ചര്‍ച്ചകള്‍ക്കും വീണ്ടും വഴിയൊരുങ്ങിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ ആക്രമണ ഭീഷണിയില്ലാതെ കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഇറാനും ഒമാനും ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ ഇവരുടെ കരാറുകള്‍ വാഷിംഗ്ടണിന് സ്വീകാര്യമാകുമോ എന്നത് വ്യക്തമല്ല. നിലവില്‍ ഇരുവിഭാഗവും പുതിയ ആക്രമണങ്ങളില്‍ നിന്ന് പിന്മാറുന്ന ‘ശാന്തതയ്ക്ക് പകരം ശാന്തത’ എന്ന ഘട്ടത്തിലേക്കാണ് സംഘര്‍ഷം നീങ്ങിയിരിക്കുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു. എല്ലാ വഴികളും മുന്നില്‍ തുറന്നുകിടക്കുകയാണെന്നും അതോടൊപ്പം ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുകയാണെന്നും ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡര്‍ മൈക്ക് വാള്‍ട്‌സ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*