ട്രംപിന്റെ ഇറക്കുമതി തീരുവകൾ വിദേശ ആശ്രയത്വം കുറയ്ക്കുന്നു: യുഎസിൽ ഉരുക്ക് ഉൽപ്പാദനം ഉയർന്നു

ഡോ. ജോർജ് എം. കാക്കനാട്

ഹൂസ്റ്റൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവകൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉരുക്ക് ആശ്രയത്വം കുറയ്ക്കാൻ സഹായിച്ചതോടെ യുഎസിലെ ആഭ്യന്തര ഉരുക്ക് ഉൽപ്പാദനത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ. ബിഎൻപി പാരിബാസിന്റെ കണക്കുകൾ പ്രകാരം ജൂലൈ വരെയുള്ള കാലയളവിൽ യുഎസിലെ ഉരുക്ക് ഉൽപ്പാദനം മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 7 ശതമാനം വർദ്ധിച്ചു.

വേൾഡ് സ്റ്റീൽ അസോസിയേഷന്റെ വിവരങ്ങൾ അനുസരിച്ച്, ചൈനയ്ക്കും ഇന്ത്യയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉരുക്ക് ഉൽപ്പാദക രാജ്യമായി യുഎസ് ഉയർന്നിരിക്കുകയാണ്. കാലിഫോർണിയയിൽ ഏകദേശം 50 വർഷത്തിന് ശേഷമുള്ള ആദ്യത്തെ പുതിയ സ്റ്റീൽ മിൽ നിർമ്മിക്കുകയാണ് പെസിഫിക് സ്റ്റീൽ ഗ്രൂപ്പ്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 547 കിലോമീറ്റർ അകലെ മൊജാവെയിൽ നിർമ്മിക്കുന്ന ഈ മില്ലിൽ 400 ജീവനക്കാരുണ്ടാകും.

ആഭ്യന്തര നിർമ്മാണ മേഖലയിൽ നിന്നുള്ള വൻ ആവശ്യകത നിറവേറ്റുന്നതിനാണ് ഈ പ്ലാന്റ് സജ്ജമാക്കുന്നത്. അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുന്ന, കുറഞ്ഞ കാർബൺ ഉദ്‌വമനമുള്ള ഈ പ്ലാന്റിൽ പ്രതിവർഷം 3,80,000 ടൺ ഉരുക്ക് ഉൽപ്പാദിപ്പിക്കാനാകും.

നേരത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നായിരുന്നു തങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എത്തിച്ചിരുന്നതെന്നും അത് ചെലവ് വർദ്ധിപ്പിച്ചിരുന്നുവെന്നും കമ്പനിയുടെ മിൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് മാർക്ക് ഓൾസൺ പറഞ്ഞു. തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി നിലവിൽ തന്നെ നിരവധി ഉപഭോക്താക്കൾ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിപണിയിലെ ആവശ്യകതയാണ് പുതിയ പ്ലാന്റ് തുടങ്ങാൻ പ്രചോദനമായതെങ്കിലും, ഇറക്കുമതി തീരുവകൾ വിദേശ കമ്പനികളിൽ നിന്നുള്ള മത്സര ഭീഷണി ഫലപ്രദമായി കുറയ്ക്കാൻ സഹായിച്ചതായി വിലയിരുത്തപ്പെടുന്നു.

അമേരിക്ക ഏർപ്പെടുത്തിയ തീരുവകൾ ആഭ്യന്തര ഉരുക്ക് ഉൽപ്പാദനത്തിന് ഗുണം ചെയ്തിട്ടുണ്ടെന്ന് വിപണി ഗവേഷണ സ്ഥാപനമായ മൈസ്റ്റീലിന്റെ അനലിസ്റ്റ് വിവിയൻ യാങ് അഭിപ്രായപ്പെട്ടു. 2018-ലാണ് അമേരിക്കൻ നിർമ്മാതാക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് 25 ശതമാനം സ്റ്റീൽ തീരുവ ആദ്യമായി ഏർപ്പെടുത്തിയത്. പിന്നീട് വന്ന ജോ ബൈഡൻ ഭരണകൂടം ചില രാജ്യങ്ങൾക്ക് ഇതിൽ ഇളവ് നൽകിയെങ്കിലും, ട്രംപ് മുഴുവൻ 25 ശതമാനം തീരുവയും പുനഃസ്ഥാപിക്കുകയായിരുന്നു. ഇത് രാജ്യത്തെ ആഭ്യന്തര ഉരുക്ക് നിർമ്മാണ മേഖലയ്ക്ക് വലിയ ഉണർവാണ് നൽകിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*