അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?; കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് പ്രതി ജിതിൻ ഭാസ്കർ. 200 പേർക്ക് താൻ കാഫിർ സ്ക്രീൻ ഷോട്ട് അയച്ചു എന്നാണ് പറയുന്നത്. തൻ്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാർ ഉൾപ്പെടെ ഉണ്ട്. ആർക്കെങ്കിലും താൻ അയച്ച സ്ക്രീൻഷോട്ട് കാണിച്ച് തരാൻ കഴിയുമോ?,
10 പേർക്കെങ്കിലും അയച്ചു എന്ന് തെളിയിക്കാൻ കഴിയുമോ? അതിന് കഴിഞ്ഞാൽ താനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിൻ ഭാസ്കർ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

പറയാനായി ഒത്തിരി കാര്യങ്ങൾ ഉണ്ട് എന്നാൽ കേസ് കോടതിയിലാണ് പാർട്ടി നേതൃത്വം പറഞ്ഞത് കൊണ്ട് ഒന്നും പറയുന്നില്ലെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

പറയാൻ ഒത്തിരി ഉണ്ട്

കേസ് കോടതിയിലാണ്. പറയണ്ടെന്ന് പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട് പറയുന്നില്ല
എന്നാലും ഒന്ന് 200 പേർക്ക് ഞാൻ ബ്രോഡ്കാസ്റ്റ് ചെയ്തു എന്നാണ് പറയുന്നത്. എൻറെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിൽ 250 ഓളം ആളുകളുണ്ട് അതിൽ തിരുവള്ളൂരിലെ അടിയുറച്ച കോൺഗ്രസുകാർ ഉണ്ട്.

ഹരിപ്രസാദ് സി കെ മുതൽ എന്റെ സുഹൃത്ത് അൽ അമീൻ വരെ, എന്റെ പ്രദേശത്തെ കോൺഗ്രസുകാരുടെ മക്കൾ, കോൺഗ്രസ് ആയിട്ടുള്ള എൻറെ അയൽവക്കമുള്ളവർ ഇവരൊക്കെ ഞാൻ ബ്രോഡ്ക്കാസ്റ്റ് ഉപയോഗിച്ച് പോസ്റ്ററുകളും ഭരണമുള്ളപ്പോൾ വികസന നേട്ടങ്ങളും പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങളും തുറന്നു കാണിച്ചിട്ടുള്ള ആശയങ്ങൾ പങ്കുവെക്കാറുണ്ട്.

അന്ന് സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ 200 പേർക്ക് അയച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.നിങ്ങൾക്ക് സാധിക്കുമെങ്കിൽ എൻറെ സുഹൃത്തുക്കൾ ആയിട്ടുള്ള കോൺഗ്രസുകാരുടെയും മറ്റ് എന്റെ ബ്രോഡ്കാസ്റ്റിൽ ഉള്ള ആരുടെയെങ്കിലും കൈയിൽനിന്ന് 200 പേർക്ക് വേണ്ട ഒരു 10 പേർക്ക് അയച്ചിട്ടുള്ള ഈ പോസ്റ്ററിന്റെ സ്ക്രീൻഷോട്ട് കാണിച്ചു തരാൻ പറ്റുമോ ? അങ്ങനെ കാണിച്ച് തന്നാൽ ഇത് ചെയ്തത് ഞാനാണ് എന്ന് ഉറപ്പിച്ചോ.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജിതിൻ ഭാസ്കർ ജയിൽ മോചിതനായത്. കർശന ഉപാധികളോടെയാണ് ജാമ്യം.19 ദിവസം വടകര സബ് ജയിലിൽ കഴിയവെയാണ് മോചനം.

ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും, സിപിഐഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു ജിതിൻ. ബ്രോഡ്കാസ്റ്റ് വഴി 200 പേർക്ക് ജിതിൻ സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടുണ്ട്. വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ എസ്‌ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റ അഡ്മിനാണ് ജിതിൻ. ഇതിന് പിന്നാലെ ഈ സ്‌ക്രീൻഷോട്ട് മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയാണുണ്ടായത്.

Be the first to comment

Leave a Reply

Your email address will not be published.


*