മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷി കൂറുമാറി. കൂറുമാറിയത് രഹസ്യമൊഴി നൽകിയ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ് ആണ്. ഷഫീഖ് മാറ്റിയത് അമിതവേഗതയിൽ വന്ന കാറോട്ടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന മൊഴിയായിരുന്നു. കേസിൽ വിചാരണാ കോടതി മാറ്റത്തിന് എതിരായ ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. കെ എം ബഷീറിന്‍റെ ഭാര്യ ജസീല നൽകിയ ഹർജിയിലായിരുന്നു നടപടി.
2019 ഓഗസ്റ്റ് 3 അർധരാത്രിയാണ് കെ.എം ബഷീറെന്ന മാധ്യമപ്രവത്തകന്റെ ജീവൻ നഷ്‌ടമായ രാത്രി. ജോലി കഴിഞ്ഞു വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന കെ എം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും,ആൾ ആരാണെന്നു മനസ്സിലായതോടെ അട്ടിമറി നീക്കങ്ങൾ ആരംഭിച്ചു. മദ്യപിച്ചുവെന്നു കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്ക് മുൻപേ സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അവിടെ മുതൽ തെളിവ് നശിപ്പിക്കാനായി ശ്രമം.പത്ത് മണിക്കൂറിലേറെ വൈകി രക്തം പരിശോധിച്ചതോടെ മദ്യപിച്ചിട്ടില്ലെന്ന അനുകൂല റിപ്പോർട്ട് കിട്ടി. ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയെന്ന മറവിരോഗമെന്ന് നുണ പറഞ്ഞ് ചോദ്യം ചെയ്യലും അറസ്റ്റും വൈകിപ്പിച്ചു. കാറോടിച്ചത് ശ്രീറാമല്ല,സുഹൃത്തായ വഫ ഫിറോസാണെന്ന് വരുത്താനുള്ള ശ്രമം സാക്ഷി മൊഴിയിലാണ് പൊളിഞ്ഞത്.
അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കാൻ പൊലീസ് വീഴ്ചകൾ തന്നെ ആവോളമായിരുന്നു.
പിന്നാലെ പലതും നടന്നു. വഫ ഫിറോസിന് പങ്കില്ലെന്ന് കണ്ടെത്തി പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി.
ശ്രീറാം വെങ്കിട്ടരാമൻ സർവീസിൽ തിരിച്ചു കയറി. നരഹത്യാകുറ്റം ഒഴിവാക്കാന്‍ ശ്രീറാം സുപ്രീംകോടതി വരെ പോയെങ്കിലും അവിടെ മാത്രം തിരിച്ചടി നേരിട്ടു.

Be the first to comment