സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മീൻപിടുത്തത്തിന് വിലക്ക്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പരീക്ഷകൾക്ക് മാറ്റമില്ല.
പത്തനംതിട്ട , ആലപ്പുഴ , കാസർഗോഡ് ,കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകൾക്കാണ് അവധി. കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും, ഓൺലൈൻ ക്ലാസുകൾക്കും മാറ്റമില്ല. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അതേസമയം, നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പ് പിൻവലിച്ചാലും മലയോര മേഖലകളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ അപകടസാധ്യതയുള്ള മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം.കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലും ജാഗ്രത നിർദ്ദേശം തുടരുകയാണ്.

Be the first to comment