പടിഞ്ഞാറൻ ഏഷ്യൻ കടൽപ്പാതകളിൽ സ്ഥിതിഗതികൾ അതിസങ്കീർണ്ണമാക്കിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ കടുത്ത പോരാട്ടം തുടരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കപ്പൽ ആക്രമണ പരമ്പരയ്ക്കാണ് പേർഷ്യൻ ഗൾഫും ഹോർമൂസ് കടലിടുക്കും സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇരുപക്ഷവും പരസ്പരം എണ്ണടാങ്കറുകളെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിച്ചതോടെ മേഖലയിലൂടെയുള്ള സമുദ്ര ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി യുഎസ് സേന നിരവധി ഇറാനിയൻ എണ്ണടാങ്കറുകൾ തകർത്തതായാണ് വിവരം. കടലിൽ നാവിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് ഇറാന്റെ എണ്ണക്കപ്പലുകളെ തടയാനും നിർവീര്യമാക്കാനും അമേരിക്കൻ നാവികസേന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന് തിരിച്ചടിയായി തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെ നീങ്ങുന്ന വാണിജ്യ കപ്പലുകളെ ഇറാൻ സൈന്യവും ലക്ഷ്യമിടുന്നു.
പേർഷ്യൻ ഗൾഫിലെ വിദേശ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയാണ്. ഇതോടെ ഗൾഫ് മേഖലയിലൂടെയുള്ള സമുദ്ര ഗതാഗതം കടുത്ത ഭീഷണിയിലാണ്. ആഗോളതലത്തിൽ എണ്ണ വിതരണത്തെ കാര്യമായി ബാധിക്കുന്ന തലത്തിലേക്ക് കപ്പലുകൾക്ക് നേരെയുള്ള അക്രമം പടർന്നിട്ടുണ്ട്.
കടലിൽ പടരുന്ന ഈ പോരാട്ടം അന്താരാഷ്ട്ര എണ്ണ വിപണിയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നതോടെ ലോകരാഷ്ട്രങ്ങൾ ആശങ്കയിലാണ്. പ്രധാന വ്യാപാര പാതകളിൽ സമുദ്ര ഗതാഗതം തടസ്സപ്പെട്ടത് ആഗോള സാമ്പത്തിക രംഗത്തെയും വിതരണ ശൃംഖലയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ സങ്കീർണ്ണമായി തുടരുമ്പോൾ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. യുഎസ് സേന ശക്തമായ സൈനിക നപടിക്ക് ആഹ്വാനം നൽകിയതോടെ മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് ഉയർന്നു. ഏത് തരത്തിലുള്ള ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് ഇറാന്റെ സൈനിക നേതൃത്വവും വ്യക്തമാക്കി.
സമുദ്ര പാതകളിലെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്നാണ് വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യം. യുദ്ധഭീതി ഒഴിയാത്ത സാഹചര്യത്തിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാൻ നയതന്ത്ര ചർച്ചകൾ വേഗത്തിലാക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Be the first to comment