ചാറ്റല്‍മഴ പോലുമില്ലാതിരുന്ന പ്രദേശത്ത് ഇരച്ചെത്തി പ്രളയം; എന്താണ് നേപ്പാളിലുണ്ടായ ഗ്ലോഫ് പ്രതിഭാസം

ചാറ്റല്‍മഴ പോലുമില്ലാതിരുന്ന പ്രദേശത്തെ മിനുട്ടുകള്‍ക്കുള്ളിലാണ് മിന്നല്‍പ്രളയം വിഴുങ്ങിയത്. ചെറുഭൂചലനത്തെ തുടര്‍ന്നുള്ള ഹിമപാതമാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ഹിമതടാക വിസ്‌ഫോടനം ദുരന്തം ഇരട്ടിയാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്നലെ രാവിലെ 8 . 40നായിരുന്നു നേപ്പാളിനെ പിടിച്ചുലച്ച മലവെള്ളപ്പാച്ചില്‍. ഇതിന് മിനുട്ടുകള്‍ക്ക് മുമ്പ് ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ മലനിരകളില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ചെറുഭൂചലനം ഉണ്ടായി. മഞ്ഞുരുകല്‍ മൂലം ദുര്‍ബലമായ കൂറ്റന്‍ മഞ്ഞുപാളികള്‍ മലനിരകളില്‍ നിന്ന് താഴെ, ലെന്‍ഡേ ഖോല നദിയിലേക്ക് പതിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മഞ്ഞുമല പതിച്ച ആഘാതത്തില്‍, ഹിമതടാക വിസ്‌ഫോടനം ഉണ്ടായി. സ്വാഭാവികമായി രൂപപ്പെട്ട തടാകം തകര്‍ന്ന് നദിയിലൂടെ മലവെള്ളപ്പാച്ചില്‍. ഗ്ലോഫ് പ്രതിഭാസമെന്നാണ് ഇതറിയപ്പെടുന്നത്.

ഭോട്ടെ കോഷി, ത്രീശൂലി നദികളിലേക്ക് മലവെള്ളം ഒഴുകിയെത്തിതോടെ തീരദേശങ്ങളില്‍ വലിയ നാശമുണ്ടായി. ഈ നദികളില്‍ നിന്ന് കൈവഴികളിലൂടെ ഒഴുകിയാണ്, ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും നദികളില്‍ വെള്ളമെത്തുക. ഇതിനാലാണ് ഈ സംസ്ഥാനങ്ങളിലെ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*