’50 വര്‍ഷത്തിനിടെ ഇറാന്‍ കൊന്നൊടുക്കിയ ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം’; പുതിയ ഉപാധിയുമായി ട്രംപ്

പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചയ്ക്ക് പുതിയ ഉപാധിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. അമേരിക്കയുമായുള്ള തുടര്‍ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ ഈ നിബന്ധന പാലിക്കണമെന്നും ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് തുറക്കുന്നതിന് ഇറാന്‍ യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ട്രംപ് അതേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇറാന്‍ മുമ്പ് കൊന്നവര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം വേണമെന്നാണ് ട്രംപിന്റെ ആവശ്യം. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇറാന്‍ കൊന്നൊടുക്കിയ ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ലെബനോണ്‍, സിറിയ, യെമന്‍, ഗസ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കും മരണത്തിനും ഇറാന്‍ ഉത്തരവാദിയാണെന്നും ട്രംപ് പറയുന്നു. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്.

അതേസമയം, ഐആര്‍ജിസിയിലും ബാസിജിലുമടക്കം ആറ് പുതിയ കമാന്‍ഡര്‍മാരെ നിയമിച്ചിരിക്കുകയാണ് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഹോര്‍മുസ് വിഷയത്തില്‍ ഒമാനുമായി ചര്‍ച്ചകള്‍ തുടരുന്നതായി ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മയില്‍ ബഗായും അറിയിച്ചു. ധാരണ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ബഗായ് പറഞ്ഞു.

അതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ അമേരിക്കന്‍ സൈന്യം നീക്കം ചെയ്തതായി ട്രംപ് അവകാശവാദവുമുന്നയിച്ചു. ഗസ സമാധാന ഉടമ്പടി നിരസിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ മറുപടി നല്‍കുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*