കുഞ്ഞുങ്ങൾക്ക് പാസ്‌പോർട്ട്: മാതാപിതാക്കളുടെ വിവരങ്ങൾ കർശനമാക്കുന്നു

അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന ഭരണഘടനാ അവകാശം (Birthright Citizenship) പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ടുപോകുന്ന പുതിയ ഉത്തരവിൽ സുപ്രധാന നിയന്ത്രണങ്ങൾ വരുന്നു. കുഞ്ഞുങ്ങൾക്ക് അമേരിക്കൻ പാസ്‌പോർട്ടിനായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ ലീഗൽ സ്റ്റാറ്റസും പൗരത്വവും തെളിയിക്കുന്ന രേഖകൾ കൂടി ആവശ്യപ്പെടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഒരുങ്ങുകയാണ്.

ട്രംപിന്റെ പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പിലായാൽ കുട്ടികൾക്ക് അമേരിക്കൻ പാസ്‌പോർട്ട് ലഭിക്കുന്നതിന് മുൻപ് മാതാപിതാക്കളിൽ ഒരാളെങ്കിലും യുഎസ് പൗരനോ അല്ലെങ്കിൽ അമേരിക്കയിൽ സ്ഥിരതാമസത്തിന് (ഗ്രീൻ കാർഡ്) അനുമതിയുള്ള വ്യക്തിയോ ആണെന്ന് നിർബന്ധമായും തെളിയിക്കേണ്ടി വരും. ഇതോടെ രേഖകളില്ലാതെ അമേരിക്കയിൽ കഴിയുന്ന കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം ലഭിക്കുന്നത് തടയാൻ സാധിക്കുമെന്നാണ് വൈറ്റ് ഹൗസ് കണക്കുകൂട്ടുന്നത്.

അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതി അനുസരിച്ച് രാജ്യത്ത് ജനിക്കുന്ന എല്ലാവർക്കും സ്വാഭാവിക പൗരത്വത്തിന് അർഹതയുണ്ട്. എന്നാൽ ഈ നിയമം വർഷങ്ങളായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും നിയമവിരുദ്ധ കുടിയേറ്റം വർദ്ധിക്കാൻ ഇത് കാരണമാകുന്നുവെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

പുതിയ പാസ്‌പോർട്ട് നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതോടെ അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. രാജ്യത്ത് ജനിച്ചു എന്ന സർട്ടിഫിക്കറ്റ് മാത്രം കാണിച്ച് പാസ്‌പോർട്ട് നേടിയെടുക്കുന്ന നിലവിലെ രീതി ഇതോടെ അവസാനിക്കും.

പാസ്‌പോർട്ട് അപേക്ഷാ ഫോമുകളിൽ മാതാപിതാക്കളുടെ പൗരത്വ വിവരങ്ങൾ രേഖപ്പെടുത്താനുള്ള പുതിയ കോളങ്ങൾ ഉൾപ്പെടുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ഇതിനായി ഫെഡറൽ ഏജൻസികൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ ട്രംപിന്റെ ഈ നീക്കം വലിയ രീതിയിലുള്ള നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുമെന്നാണ് ഭരണഘടനാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾക്കും ഭരണഘടനാ ഭേദഗതിക്കും എതിരാണ് ഈ നടപടിയെന്ന് കാണിച്ച് സിവിൽ റൈറ്റ്സ് സംഘടനകൾ കോടതിയെ സമീപിക്കാൻ തയാറെടുക്കുന്നു.

നിയമവിരുദ്ധമായി അമേരിക്കയിൽ കഴിയുന്ന ദമ്പതികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇനി മുതൽ പൗരത്വ ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്നാണ് ഭരണകൂടത്തിന്റെ പുതിയ തിരുമാനം. ഇതിലൂടെ അതിർത്തി കടന്നുള്ള കുടിയേറ്റം പൂർണ്ണമായി തടയാനാകുമെന്നാണ് സർക്കാരിന്റെ വാദം.

അമേരിക്കയിൽ താൽക്കാലിക വിസകളിൽ കഴിയുന്ന വിദേശികൾക്കും പുതിയ നയങ്ങൾ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജോലി ആവശ്യങ്ങൾക്കും ഉന്നത പഠനത്തിനുമായി അമേരിക്കയിൽ എത്തിയവർ തങ്ങളുടെ കുട്ടികളുടെ പൗരത്വ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിൽ ഭീതിയിലാണ്.

കുടിയേറ്റ നയങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രംപ് ഭരണകൂടം ഈ നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ശ്രമിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*