പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ചത് അധ്യാപകൻ പിടികൂടിയതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ എംഎസ്‌സി ഡിപ്പാർട്ട്മെൻ്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിദ്യാർഥി സഹിൽ വക്കോഡെയെയാണ് വെള്ളിയാഴ്ച (സെപ്റ്റംബർ 18) വൈകുന്നേരത്തോടെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ മൊബൈൽ ഫോൺ വഴി ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകൻ വിദ്യാർഥിയെ പിടികൂടിയത്. കോപ്പിയടിച്ചതിന് പിന്നാലെ എച്ച്ഒഡിയും അധ്യാപകനും വിദ്യാർഥിയുമായി സംസാരിച്ചിരുന്നുവെന്നും, ഇതിൻ്റെ പേരിൽ അച്ചടക്ക നടപടികളോ ഭാവി പഠനത്തെ ബാധിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളോ എടുക്കില്ലെന്ന് വിദ്യാർഥിക്ക് ഉറപ്പുനൽകിയിരുന്നതായും ഐഐടി ബോംബെ അധികൃതർ അറിയിച്ചു. കൗൺസിലിങ്ങിന് ശേഷം വിദ്യാർഥി ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കോളജ് അധികൃതരുടെയും ഹോസ്റ്റൽ ഭരണസമിതിയുടെയും വീഴ്ചകൾ ആരോപിച്ചുകൊണ്ട് വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധവുമായി രംഗത്തെത്തി. അച്ചടക്ക നടപടി പേടിച്ചാണ് സഹിൽ മരിച്ചതെന്നാണ് സഹപാഠികൾ ആരോപിക്കുന്നത്. ഒരു വർഷം സസ്പെൻഷൻ നൽകുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ പറയുന്നു. എന്നാൽ യാതൊരു അച്ചടക്ക നടപടിക്കും ശുപാർശ ചെയ്തിരുന്നില്ലെന്ന് ഐഐടി ബോംബെ ആവർത്തിച്ച് വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 28-നും ഐഐടി ബോംബെയിൽ ഒരു കുട്ടി ഹോസ്റ്റലിൽ മരിച്ചിരുന്നു. ക്യാമ്പസിൽ വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം പരിഹരിക്കുന്നതിന് നടപടികളൊന്നും എടുക്കുന്നില്ലെന്ന് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment