ചണ്ഡിഗഡ്: ഡൽഹി-ഗുഡ്ഗാവ് എക്സ്പ്രസ്വേയിൽ ഡിവൈഡറിൽ ഫെൻസിംഗ് ജോലികൾ ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ ബിജേന്ദർ കുമാർ (60), പപ്പു (58) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ട് തൊഴിലാളികൾക്കും കാർ ഓടിച്ചിരുന്ന കേളജ് വിദ്യാർഥി വേദാന്ത് ഖന്നക്കും പരിക്കേറ്റിട്ടുണ്ട്.
ഗുരുഗ്രാം മെട്രോപോളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. രാത്രിയിൽ വാഹനത്തിരക്ക് കുറവായിരുന്ന സമയത്ത് തൊഴിലാളികൾ ഡിവൈഡറിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. അപകടം എങ്ങനെയാണ് നടന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലിസ് അറിയിച്ചു.

Be the first to comment