പലസ്തീൻ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുകെ വ്യാപാര വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ കടുത്ത നയതന്ത്ര തിരിച്ചടിയുമായി ഇസ്രായേൽ. ജറുസലേമിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് കോൺസുലേറ്റ് ജനറൽ അടിയന്തരമായി അടച്ചുപൂട്ടാൻ ഇസ്രായേൽ ഉത്തരവിട്ടു. ബ്രിട്ടന്റെ നടപടിക്ക് മറുപടിയായി കടുത്ത പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
ബ്രിട്ടന് പുറമെ ഫ്രാൻസ് ഉൾപ്പെടെയുള്ള പന്ത്രണ്ടോളം രാജ്യങ്ങൾ വെസ്റ്റ് ബാങ്ക് മേഖലയിലെ അനധികൃത ഇസ്രായേൽ കുടിയേറ്റ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് പാർലമെന്റിൽ നടപ്പാക്കിയ വ്യാപാര നിയന്ത്രണ പ്രഖ്യാപനമാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്. കുടിയേറ്റക്കാരുടെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടന്റെ നീക്കം.
ബ്രിട്ടന്റെ ഈ നിലപാടിനോട് പ്രകോപിതനായ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ, യുകെ ഉദ്യോഗസ്ഥർ ഇസ്രായേലിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയാണെന്ന് ആരോപിച്ചു. ബ്രിട്ടീഷ് പാർലമെന്റിൽ ഉയർന്ന ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിയാലോചിച്ച ശേഷമാണ് കോൺസുലേറ്റ് അടച്ചുപൂട്ടൽ അടക്കമുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്.
കോൺസുലേറ്റ് പൂട്ടുന്നതിന് പുറമെ മറ്റ് പ്രധാന പ്രതിരോധ നടപടികളും ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസ വെടിനിർത്തൽ നിരീക്ഷിക്കുന്ന യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഏകോപന ദൗത്യത്തിൽ നിന്ന് ബ്രിട്ടനെ ഒഴിവാക്കാൻ തീരുമാനിച്ചു. ഇതോടെ മേഖലയിലെ സൈനിക നയതന്ത്ര നീക്കങ്ങളിൽ നിന്ന് യുകെ പുറത്താകും.
വെസ്റ്റ് ബാങ്കിലെ പലസ്തീൻ അതോറിറ്റി സുരക്ഷാ സേനയ്ക്ക് ബ്രിട്ടൻ നൽകിവന്ന പ്രത്യേക സൈനിക പരിശീലന പരിപാടികളും ഇസ്രായേൽ പൂർണ്ണമായി റദ്ദാക്കി. കൂടാതെ ഇസ്രായേൽ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് ആരോപിച്ച് തിരഞ്ഞെടുക്കപ്പെട്ട 12 ബ്രിട്ടീഷ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള എല്ലാവിധ ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റം തടയാനാണ് ബ്രിട്ടൻ നിയമം കൊണ്ടുവന്നത്. സാമ്പത്തിക സാങ്കേതിക പങ്കാളിത്തങ്ങൾ അവസാനിപ്പിക്കാനും യുകെ കമ്പനികൾക്ക് ബ്രിട്ടീഷ് ഭരണകൂടം നിർദ്ദേശം നൽകിയിരുന്നു. ഇത് ഇസ്രായേലിന്റെ പ്രാദേശിക സാമ്പത്തിക വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയായിരുന്നു.

Be the first to comment