‘തൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കുംവടക്കും അടിക്കും’: മൈക്രോഫിനാന്‍സ് കേസില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.

ഹൈക്കോടതിയില്‍ ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ലഭിച്ചത് ഇന്നലെയാണെന്നും ഉത്തരവിനെ കുറിച്ച് അപ്പോഴാണ് അറിഞ്ഞതെന്നും അറിയിച്ചതോടെയാണ് കോടതിയുടെ വിമര്‍ശനം.

എന്തുകൊണ്ടാണ് വകുപ്പ് സെക്രട്ടറിക്ക് യഥാസമയം അറിയിപ്പ് നല്‍കാതിരുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. സാവകാശം ലഭിച്ചിട്ടും ഉത്തരവ് വിവരം സെക്രട്ടറിയെ അറിയിക്കാത്തത് അഭിഭാഷകന്‍റെയും സര്‍ക്കാരിന്‍റെയും പിഴവാണെന്നും കോടതി പറഞ്ഞു.

ഇതോടെ എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു. തൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കുംവടക്കും അടിക്കും. ഒരു തെറ്റ് സംഭവിക്കാം, തുടര്‍ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ് എന്നായിരുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍.

അതേസമയം, വെള്ളപ്പള്ളി നടേശന്‍ അടക്കം അഞ്ചു പ്രതികള്‍ 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി നജീബ്, നിലവിലെ എംഡി ദിലീപ് കുമാര്‍, മൈക്രോ ഫിനാന്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, എസ്എന്‍ഡിപി യൂണിയന്‍ നേതാവ് ഡോ. എം.എന്‍. സോമന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Be the first to comment

Leave a Reply

Your email address will not be published.


*