അമേരിക്കൻ സിനിമാ നിർമ്മാണങ്ങൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് തടയാൻ പുതിയ ഫെഡറൽ നികുതി ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്കൻ ഭരണകൂടം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുസംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. അമേരിക്കൻ നിർമ്മാതാക്കൾ കാനഡ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോയി സിനിമകൾ ചിത്രീകരിക്കുന്നത് തടയുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
ഹോളിവുഡിന്റെ സാമ്പത്തിക ഭദ്രത തകരുകയാണെന്നും കാലിഫോർണിയൻ സിനിമാ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ട്രംപ് തുറന്നടിച്ചു. നിർമ്മാതാക്കൾക്ക് യുഎസിൽ തുടരാൻ ആവശ്യമായ ആനുകൂല്യങ്ങൾ ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മോഷൻ പിക്ചർ, ടെലിവിഷൻ ആന്റ് എന്റർടൈൻമെന്റ് റിവൈറ്റലൈസേഷൻ ആക്ട്’ എന്ന പേരിൽ പുതിയ നിയമനിർമ്മാണം കൊണ്ടുവരാനാണ് ഭരണകൂടം തയാറെടുക്കുന്നത്.
ഹോളിവുഡിൽ നിന്ന് തൊഴിലവസരങ്ങൾ വൻതോതിൽ കുറയുന്ന പശ്ചാത്തലത്തിലാണ് ഭരണകൂടം പുതിയ നിയമത്തെക്കുറിച്ച് ആലോചിക്കുന്നത്. ലൊസാഞ്ചലസ് കൗണ്ടിയിലെ സിനിമാ-ടെലിവിഷൻ മേഖലയിൽ നിന്നുള്ള തൊഴിലവസരങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുത്തനെ ഇടിഞ്ഞിരുന്നു. വൻകിട സിനിമാ ചിത്രീകരണങ്ങൾ യുഎസിന് പുറത്തേക്ക് മാറുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കുറഞ്ഞ നിർമ്മാണച്ചെലവും ആകർഷകമായ സബ്സിഡിയും കാരണം അമേരിക്കൻ സിനിമാ നിർമ്മാതാക്കളുടെ പ്രധാന ലൊക്കേഷനായി കാനഡ മാറിയിരുന്നു. ബ്രിട്ടീഷ് കൊളംബിയ, അൽബെർട്ട, ടൊറന്റോ തുടങ്ങിയ കനേഡിയൻ നഗരങ്ങളിൽ വൻകിട ഹോളിവുഡ് ചിത്രങ്ങൾ നിരന്തരം ചിത്രീകരിച്ചുപോരുന്നുണ്ട്. മുൻപ് 1997-ൽ തന്നെ വിദേശ ചിത്രീകരണങ്ങളെ ആകർഷിക്കാൻ കാനഡ പ്രത്യേക നികുതി ഇളവുകൾ നടപ്പിലാക്കിയിരുന്നു.
അമേരിക്കയിൽ ഫെഡറൽ തലത്തിൽ വൻ നികുതി ഇളവ് വരുന്നതോടെ കാനഡയിലേക്ക് പോകുന്ന ഹോളിവുഡ് പ്രൊജക്ടുകളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. കാനഡയിലെ സിനിമാ മേഖല വിദേശ പ്രൊഡക്ഷനുകളെയാണ് വലിയ അളവിൽ ആശ്രയിക്കുന്നത്. പ്രതിവർഷം ശതകോടി ഡോളറിന്റെ വരുമാനവും ആയിരക്കണക്കിന് തൊഴിലവസരങ്ങളുമാണ് വിദേശ സിനിമാ ചിത്രീകരണങ്ങളിലൂടെ കാനഡയ്ക്ക് ലഭിക്കുന്നത്.
എന്നാൽ കുറഞ്ഞ കനേഡിയൻ ഡോളർ മൂല്യവും മിടുക്കരായ അണിയറ പ്രവർത്തകരും കാനഡയുടെ പ്ലസ് പോയിന്റായി തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയിൽ പുതിയ നിയമം നിലവിൽ വന്നാലും മികച്ച ലൊക്കേഷനുകൾ തേടി ഹോളിവുഡ് കമ്പനികൾ കാനഡയിൽ എത്തുമെന്ന് വ്യവസായ പ്രമുഖർ പ്രതീക്ഷിക്കുന്നു. എങ്കിലും തദ്ദേശീയ സിനിമാ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകാൻ കാനഡ തയ്യാറാകണമെന്ന് ആവശ്യമുയരുന്നുണ്ട്.

Be the first to comment