വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ യു.എസ് വിജയം കൈവരിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഈ പ്രവചനം നടത്തിയിരിക്കുന്നത്.
ഇറാനെതിരായ പോരാട്ടം അവസാനിക്കുന്നതോടെ മറ്റ് സാധനങ്ങളുടെ വില കുറയുന്നതുപോലെ എണ്ണവിലയും ഗണ്യമായി കുറയുമെന്ന് ട്രംപ് പറഞ്ഞു. യു.എസിലെ വിപണിയിൽ എണ്ണ വില ഗാലന് ആദ്യം മൂന്ന് ഡോളറിലേക്കും പിന്നീട് രണ്ട് ഡോളറിൽ താഴെയിലേക്കും എത്തും. കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, തന്റെ പ്രശസ്തമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ മുദ്രാവാക്യത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
അതേസമയം, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയാൽ ഗൾഫ് മേഖലയിലെ യു.എസ് എണ്ണ-വാതക കമ്പനികൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസിൽ ഒമാനുമായി ധാരണയിലെത്തിയ കപ്പൽ റൂട്ടും നിയന്ത്രിത പ്രദേശവും ഉടൻ പ്രഖ്യാപിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് പ്രതിസന്ധി തുടർന്നാൽ ആഗോള ഊർജ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധി നേരിടുമെന്ന് ഖത്തറും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 98 ഡോളറിലേക്ക് കുതിച്ചുയർന്നു.

Be the first to comment