‘നീതി വേണം’: അധ്യാപകരുടെ വാഹനങ്ങള്‍ തടഞ്ഞ് വിദ്യാര്‍ഥികള്‍; കോതമംഗലം എംഎ എന്‍ജി. കോളജില്‍ പ്രതിഷേധം ശക്തം

കൊച്ചി: അരുണാചല്‍പ്രദേശ് സ്വദേശി മിച്ചി മര്‍പ്പുവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍. മിച്ചി മര്‍പ്പുവിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകരുടെ വാഹനങ്ങളടക്കം തടഞ്ഞാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഇതിനിടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തതിനാല്‍ ഇയര്‍ഔട്ട് ആകുമെന്ന ഭയത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനൊടുക്കിയത്. എന്നാല്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ ഔദ്യോഗിക പ്രതികരണത്തിനോ നഷ്ടപരിഹാരം നല്‍കാനോ കേസ് അന്വേഷണത്തിലോ കോളജ് മാനേജ്‌മെന്‍റ് ഇടപെട്ടില്ലെന്നും പരിഹാരം ഉണ്ടാകുന്നതു വരെ ക്ലാസ് ബഹിഷ്‌കരിച്ച് സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

പ്രതിഷേധത്തിനൊടുവില്‍ വിദ്യാര്‍ഥികളുടെ അഞ്ചു ആവശ്യങ്ങള്‍ അംഗീകരിച്ച് കോളജ് മാനേജ്‌മെന്‍റ് ഉത്തരവിറക്കിയിരുന്നു. മിനിമം ക്രെഡിറ്റ് സ്‌കോര്‍ സിസ്റ്റം നടപ്പാക്കുമെന്ന് കോളജ് സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍ ഒഫീഷ്യല്‍ ലെറ്റര്‍ ഹെഡില്‍ അല്ലാതെ കോളജിന്‍റെ സീല്‍ ഇല്ലാത്തതിനാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടത്. വിദ്യാര്‍ഥിയുടെ പിതാവ് മിച്ചി ഡുമ, ഭാര്യ സഹോദരന്‍, അയല്‍വാസി എന്നിവര്‍ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

Be the first to comment

Leave a Reply

Your email address will not be published.


*