ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ മുൻ അധ്യക്ഷനുമായിരുന്ന എം. കരുണാനിധിയോട് അനാദരവ് കാട്ടിയെന്ന ആരോപണത്തിൽ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കരുണാനിധിയെ ബഹുമാനസൂചകമായ പദവികൾ ഇല്ലാതെ വെറും പേര് മാത്രം വിളിച്ച് പരാമർശിച്ച വനം വകുപ്പ് മന്ത്രി ആർ.വി.രഞ്ജിത് കുമാറിന്റെ നടപടിയിലാണ് മുഖ്യമന്ത്രി സഭയിൽ ഖേദം പ്രകടിപ്പിച്ചത്.
കരുണാനിധിയെ കലൈഞ്ജർ എന്ന് പരാമർശിക്കാതെ കരുണാനിധി എന്ന് മാത്രം മന്ത്രി പരാമർശിച്ചതാണ് ഡിഎംകെ അംഗങ്ങളെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച നടന്ന സഭാ സമ്മേളനത്തിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രി ആർ.വി. രഞ്ജിത് കുമാർ സംസാരിക്കവെയാണ് കരുണാനിധിയുടെ പേര് മാത്രം പരാമർശിച്ചത്.
ഇതോടെ ഡിഎംകെ അംഗങ്ങൾ സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഉടൻ ഇടപെട്ട മുഖ്യമന്ത്രി വിജയ് മന്ത്രിയുടെ പരാമർശം അനുചിതമാണെന്നും മന്ത്രിക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നതായും വ്യക്തമാക്കി.

Be the first to comment