പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ച് കഴുത്തറുത്തു; പിന്നാലെ വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി മകൻ അമ്മയെ കൊലപ്പെടുത്തി

തൃശ്ശൂർ പാവറട്ടിയിൽ മനോരോഗിയായ മകന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു. തകരൻ (കോഴിപ്പറമ്പിൽ) വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് മരിച്ചത്. ഇവരുടെ മകൻ ബെൻഹറിനെ വീട്ടിൽനിന്നുതന്നെ പാവറട്ടി പോലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

വീട്ടിലെ തോട്ടത്തിൽ ദൈനംദിനജോലികൾ ചെയ്യുകയായിരുന്ന ഡോളിയെ ബെൻഹർ യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആദ്യം കത്തികൊണ്ട് കഴുത്തറുക്കുകയും പിന്നീട് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് തലയിൽ വെട്ടുകയുമായിരുന്നു എന്നാണ് വിവരം.

വീട്ടിൽനിന്നും കത്തിയുമായി എത്തിയ ബെൻഹർ തോട്ടത്തിൽ നിൽക്കുകയായിരുന്ന ഡോളിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചാണ് കഴുത്തറുത്തത്. പിന്നാലെ അകത്തുപോയി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് വീടിന്റെ മുറ്റത്തിട്ട് തലയ്ക്ക് ആഴത്തിൽ വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 11.30 ഓടെ മരിച്ചു.

ഇവരുടെ പറമ്പിൽ ജോലിക്കായി വന്ന സമീപവാസിയായ അറയ്ക്കൽ ഡേവിസ് സംഭവം കണ്ട് ബെൻഹറിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളെയും ബെൻഹർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കത്തികൊണ്ട് ഡേവിസിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*