പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇന്ന് മുതൽ SIമാർക്ക്; ജനമൈത്രി സുരക്ഷാ പദ്ധതി ആധുനികവൽക്കരിക്കാൻ സർക്കാർ

സംസ്ഥാനത്ത് ഇന്ന് മുതൽ 419 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ് ഐ മാർക്ക്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. 64 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ എസ് എച്ച് ഒ മാരായി തുടരും. 203 എസ് എച്ച് മാരെ വിവിധ യൂണിറ്റുകളിലേക്ക് മാറ്റി ഉത്തരവിറക്കി. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് മാറ്റം. കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവുകളും പൂർണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പിലാക്കുന്നതിനാണ് നീക്കം.

ഉയർന്ന ഉദ്യോഗസ്ഥർക്കടക്കം പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനുള്ള പ്രത്യേക പരിശീലനം നൽകും. 20 വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിക്കാനും തീരുമാനമുണ്ട്. പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി ഡിഐജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം വരും. പരാതികളുടെ എണ്ണം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യൽ എന്നിവ ഡി.ജി.പിയുടെ നേതൃത്വത്തിൽ ഡിജിറ്റലായി നിരീക്ഷിക്കുക തുടങ്ങിയവയാണ് നടപ്പാക്കുന്ന പ്രധാന മാറ്റങ്ങൾ.

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്നലെ തുടക്കം കുറിച്ചിരുന്നു. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് മൈ പോലീസ് സ്റ്റേഷൻ പദ്ധതിയുടെ ലക്ഷ്യം.പരാതികളുമായി എത്തുന്നവർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കിന് പുറമേ വനിതകൾ, കുട്ടികൾ ,സീനിയർ സിറ്റിസൺ, ട്രാൻസ്ജെൻഡർമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക ഹെൽപ്പ് ലൈൻ മൈ പോലീസ് സ്റ്റേഷനുകളിൽ ഉണ്ടാകും. സൈബർ ക്രൈം നിയമസഹായം തുടങ്ങിയ സേവനങ്ങളും പദ്ധതിയുടെ ഭാഗമായിപൊതു ജനങ്ങൾക്ക് ലഭ്യമാകും.

Be the first to comment

Leave a Reply

Your email address will not be published.


*