ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹൂസ്റ്റണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുര്‍ക്കി സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അദ്ദേഹം രഹസ്യമായി വിമാനം മാറിയ സംഭവത്തെ ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ കടുത്ത രീതിയില്‍ പരിഹസിച്ചു രംഗത്തുവന്നു. ഇറാന്റെ സൈനിക കരുത്തിനെ അമേരിക്ക ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ് ഇറാന്റെ വാദം.
അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങുകയായിരുന്ന ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രഹസ്യമായി ഒരു ചെറിയ C-32A സൈനിക വിമാനത്തിലേക്ക് മാറ്റി. എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ നിന്ന് ഒരു കേറ്ററിംഗ് ട്രക്ക് ഉപയോഗിച്ചാണ് ട്രംപിനെയും അടുത്ത സഹായികളെയും രഹസ്യമായി മാറ്റിയത്. തുടര്‍ന്ന് പ്രധാന എയര്‍ ഫോഴ്‌സ് വണ്‍ വിമാനം മാധ്യമപ്രവര്‍ത്തകരെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വഹിച്ച് വെറൊരു വഴിയേ യാത്രതിരിച്ചു.
ട്രംപിന്റെ വിമാനത്തിന് നേരെ തോളില്‍ വെച്ച് പ്രയോഗിക്കാവുന്ന മിസൈല്‍ ആക്രമണം ഉണ്ടായേക്കാമെന്ന അടിയന്തര ഭീഷണിയെ തുടര്‍ന്നാണ് സീക്രെട്ട് സര്‍വീസ് ഈ തിടുക്കത്തിലുള്ള നടപടി സ്വീകരിച്ചത്. അങ്കാറയില്‍ ട്രംപ് തങ്ങിയിരുന്ന ഹോട്ടലും അദ്ദേഹം താമസിച്ച ഫ്‌ലോറും വരെ ഇറാനിയന്‍ ഏജന്‍സികള്‍ക്ക് അറിയാമായിരുന്നു എന്ന വിവരം യു.എസ്. ഉദ്യോഗസ്ഥരെ വലിയ ആശങ്കയിലാക്കിയിരുന്നു.
ട്രോളി കൊന്ന് ഇറാൻ
ഈ സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനിലും ട്രംപിനെതിരെയുള്ള പരിഹാസങ്ങള്‍ ശക്തമായി. സൗത്ത് ആഫ്രിക്കയിലെ ഇറാന്‍ എംബസി, ട്രംപ് ഭക്ഷണ സാധനങ്ങള്‍ക്കൊപ്പമുള്ള കേറ്ററിംഗ് ബോക്‌സിനുള്ളില്‍ ഒളിച്ചിരിക്കുന്ന രീതിയിലുള്ള മീമുകള്‍ പങ്കുവെച്ചു. അമേരിക്കയുടെ ഈ ഭയം തങ്ങള്‍ക്ക് വലിയ നാണക്കേടാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള പോരാട്ടം കടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം നടക്കുന്നത്. ഇറാന്റെ മുന്‍ പരമോന്നത നേതാവിന്റെ വധത്തിന് പകരം വീട്ടുമെന്ന് പുതിയ നേതാവ് മൊജ്തബ ഖമേനി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍, ട്രംപിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ യു.എസ്. ഏജന്‍സികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

Be the first to comment