കാഞ്ഞങ്ങാട്: ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകി പോലീസിനെയും സുരക്ഷാസേനയെയും യാത്രക്കാരെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയ പ്രതി അറസ്റ്റിൽ. ബങ്കളം സ്വദേശി പി.വി. രതീഷ് (42) ആണ് ഹൊസ്ദുർഗ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഹൊസ്ദുർഗ്, കാസർഗോഡ് പോലീസ് സ്റ്റേഷനുകളിലേക്കും കാസർഗോഡ് റെയിൽവേ പോലീസിലേക്കും എമർജൻസി നമ്പറായ 112 വഴിയാണ് ഇയാൾ വ്യാജ സന്ദേശം നൽകിയത്. ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും വിളിക്കുന്നത് ആരാണെന്നോ എവിടെയാണെന്നോ വ്യക്തമാക്കാൻ ഇയാൾ തയാറായിരുന്നില്ല.
സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് വ്യാപകമായ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. നേത്രാവതി, മലബാർ, പരശുറാം എക്സ്പ്രസ് ട്രെയിനുകളിൽ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിർത്തിയാണ് പോലീസും റെയിൽവേ സുരക്ഷാസേനയും പരിശോധന നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ ട്രെയിനുകളിൽ നിന്ന് ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാഞ്ഞങ്ങാട് ഭാഗത്തുനിന്നാണ് കോൾ വന്നതെന്ന് പോലീസ് കണ്ടെത്തി. മാവുങ്കാലിൽ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഉത്തരേന്ത്യക്കാരായ രണ്ട് സ്ത്രീകൾ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചുവെന്നും, അവരുടെ കൈവശം ബോംബ് ഉണ്ടെന്ന് സംശയിച്ചാണ് താൻ ഇത്തരത്തിൽ വിവരം അധികൃതരെ അറിയിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.

Be the first to comment