മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ കെഎസ്‍ആര്‍ടിസി ബസ് അപകടം; കാരണം മുട്ടയെറിഞ്ഞുള്ള കവര്‍ച്ചാശ്രമം

മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിലെ കെഎസ്ആർടിസി ബസ് അപകടത്തിനുകാരണം മുട്ടയേറെന്ന് സംശയം. ബസിന്റെ അടിഭാഗത്തുനിന്നും മുട്ടയുടെ അവശിഷ്ടം കണ്ടെത്തി. മുട്ടയെറിഞ്ഞുള്ള കവര്‍ച്ചാശ്രമമാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ഓഗസ്റ്റ് എട്ടിന് നടന്ന അപകടത്തില്‍ രണ്ട് ജീവനക്കാര്‍ മരിച്ചിരുന്നു. ഓഗസ്റ്റ് 12നും ഇതേ സ്ഥലത്ത് മറ്റൊരു ബസിനുനേരെ മുട്ടയെറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഓഗസ്റ്റ് എട്ടിന് അപകത്തില്‍പ്പെട്ട ബസ് വിശദമായി പരിശോധിച്ചത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി കര്‍ണാടക സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

അപകടമുണ്ടായ അതേ മേഖലയിൽ വെച്ച് മറ്റൊരു കെഎസ്ആർടിസി ബസിന്റെ മുൻഗ്ലാസിലേക്ക് വീണ്ടും മുട്ടയേറുണ്ടായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ഫൊറൻസിക് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സിപി ജോൺ കർണാടക സർക്കാരിന് കത്തുനൽകി. കെഎസ്ആർടിസിയും കർണാടക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 8-നാണ് കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ഡീലക്സ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഡ്രൈവറും കണ്ടക്ടറും മരണപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ഇപ്പോഴും കർണാടകയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ അപകടം നടന്ന ആവരഗെരെ റെയിൽവേ മേൽപ്പാലത്തിന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെവെച്ചാണ് ബുധനാഴ്ച രാത്രി 9.10-ഓടെ കാസർകോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്‌സ് ബസിന് നേരെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം മുട്ടയെറിഞ്ഞത്.

ബസിന്റെ കാഴ്ച്ച മറിച്ച് അപകടമുണ്ടാക്കിയ ശേഷം കവർച്ച നടത്താനുള്ള ശ്രമമാണെന്ന് സംശയിച്ച ഡ്രൈവർ വി. സുരേഷ്, വൈപ്പർ ഉപയോഗിക്കാതെ ഒന്നര കിലോമീറ്ററോളം മുന്നോട്ട് ഓടിച്ച് ബസ് സുരക്ഷിതമായി വെളിച്ചമുള്ള സ്ഥലത്ത് നിർത്തുകയായിരുന്നു. വൈപ്പർ ഉപയോഗിച്ചാൽ മുട്ടയിലെ പ്രോട്ടീൻ ഗ്ലാസിലാകെ പടർന്ന് കാഴ്ച്ച പൂർണ്ണമായും മറയുന്ന തന്ത്രമാണ് കൊള്ളസംഘങ്ങൾ ഉപയോഗിക്കുന്നത്.

ബെംഗളൂരു-മൈസൂരു പാതയിലും മാനന്തവാടി, സുൽത്താൻബത്തേരി പാതകളിലും വാഹനങ്ങൾക്ക് നേരെ വ്യാജ അപകടങ്ങളുണ്ടാക്കിയും മുട്ടയെറിഞ്ഞും കൊള്ളയടിക്കുന്ന സംഘങ്ങൾ സജീവമാണെന്ന പരാതി നേരത്തെ തന്നെ പല മലയാളി യാത്രക്കാരും ഉയർത്തിയിരുന്നു. ഈ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഡ്രൈവറുടെ കാഴ്ച മറിച്ച് അട്ടിമറിക്ക് ശ്രമിച്ചെന്ന സാധ്യത ഉൾപ്പെടെ വിലയിരുത്തി അന്വേഷണം നടത്താൻ മന്ത്രി സി.പി. ജോൺ നിർദ്ദേശം നൽകിയിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*