ട്രംപ് തങ്ങിയ ഹോട്ടല്‍ മുറി അടക്കം ഇറാന്‍ ചോര്‍ത്തി, പ്രസിഡന്റിനെ ലക്ഷ്യമിട്ട് മിസൈലും തയാറാക്കി

ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹൂസ്റ്റണ്‍: അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങിയ ഹോട്ടല്‍ മുറിയുടെ നിലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇറാന് അറിയാമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വിമാനത്തെ ലക്ഷ്യമിടാന്‍ ശേഷിയുള്ള മിസൈല്‍ ഭീഷണി നിലനിന്നിരുന്നുവെന്നും വ്യക്തമാക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെടുത്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍, ബ്രസല്‍സില്‍ നിന്ന് മടങ്ങുമ്പോള്‍ ഡൊണാള്‍ഡ് ട്രംപിന്റെ യാത്രയ്ക്കായി അമേരിക്കന്‍ വ്യോമസേന അതീവ രഹസ്യമായ ഒരു സുരക്ഷാ പദ്ധതി നടപ്പിലാക്കി. റഡാറുകളെയും ട്രാക്കിംഗ് സംവിധാനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ഒരേസമയം എയര്‍ ഫോഴ്‌സ് വണ്ണിന്റെ മാതൃകയിലുള്ള രണ്ട് വിമാനങ്ങള്‍ ഉപയോഗിക്കുകയായിരുന്നു.

മുന്‍കരുതലിന്റെ ഭാഗമായി, പ്രസിഡന്റ് സഞ്ചരിച്ച പ്രധാന വിമാനം സാധാരണയായി ഉപയോഗിക്കുന്ന സുരക്ഷിത ഡിജിറ്റല്‍ ട്രാക്കിംഗ് സിഗ്‌നലുകള്‍ (ട്രാന്‍സ്‌പോണ്ടര്‍) പൂര്‍ണ്ണമായും ഓഫാക്കിയാണ് പറന്നത്. പകരം, വ്യോമസേനയുടെ മറ്റൊരു വ്യാജ വിമാനം പൊതു ട്രാക്കിംഗ് സിഗ്‌നലുകള്‍ ഓണ്‍ ചെയ്തുവച്ച് പ്രസിഡന്റിന്റെ വിമാനത്തിന് മുന്നിലായി പറന്നു.

പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന്റെ യാത്ര തികച്ചും രഹസ്യമാക്കിവയ്ക്കാനും, ഏതെങ്കിലും തരത്തിലുള്ള ആക്രമണ ശ്രമമുണ്ടായാല്‍ അത് വ്യാജ വിമാനത്തിന് നേരെ തിരിച്ചുവിട്ട് പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാനുമാണ് യുഎസ് വ്യോമസേനയും രഹസ്യാന്വേഷണ ഏജന്‍സികളും ഇത്തരമൊരു തന്ത്രം പയറ്റിയത്. ഡൊണാള്‍ഡ് ട്രംപിന് നേരെ ഇറാന്‍ തലത്തില്‍ ഉയര്‍ന്നുവന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണികളിലൊന്നായിട്ടാണ് സുരക്ഷാ വിദഗ്ദ്ധര്‍ ഈ സംഭവത്തെ വിലയിരുത്തുന്നത്.

നാറ്റോ ഉച്ചകോടിയടക്കം വിദേശ സന്ദര്‍ശനത്തിന് ശേഷം തിരികെ യാത്രചെയ്യുമ്പോള്‍, സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരം ട്രംപ് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്ന പുതിയ ബോയിങ് വിമാനത്തിന് പകരം പരമ്പരാഗത എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലേക്ക് മാറുകയായിരുന്നു. ഇറാനിയന്‍ പ്രോക്‌സി ഗ്രൂപ്പുകളില്‍ നിന്നുള്ള ഡ്രോണ്‍/മിസൈല്‍ ഭീഷണികളെക്കുറിച്ചുള്ള യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പുകളെത്തുടര്‍ന്ന് സീക്രട്ട് സര്‍വീസും സൈനിക വിഭാഗവുമാണ് ഈ സുരക്ഷാ മാറ്റം നിര്‍ദ്ദേശിച്ചത്.

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സാങ്കേതികവിദ്യ, ശത്രുക്കളുടെ റഡാറുകളെയും മിസൈലുകളെയും പ്രതിരോധിക്കാനുള്ള അത്യാധുനിക കൗണ്ടര്‍ മെഷേഴ്സ് എന്നിവ നിലവിലുള്ള എയര്‍ഫോഴ്സ് വണ്ണില്‍ സജ്ജമാണ്. അതിനാല്‍ ഏത് തരത്തിലുള്ള വ്യോമാക്രമണ ഭീഷണിയും നേരിടാന്‍ ഈ വിമാനമാണ് ഏറ്റവും സുരക്ഷിതം. ഇറാന്‍ ആക്രമിക്കുമെന്ന ഭയം കാരണം പ്രസിഡന്റ് വിമാനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും ചില പ്രാദേശിക മാധ്യമങ്ങളിലും വന്ന റിപ്പോര്‍ട്ടുകള്‍ വാര്‍ത്തകളെ അതിശയോക്തിപരമായി ചിത്രീകരിച്ചതാണ്. ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ സാധാരണ സുരക്ഷാ മുന്‍കരുതല്‍ മാത്രമായിരുന്നു അത് എന്നാണ് വൈറ്റ് ഹൗസിന്റെ വാദം.

Be the first to comment

Leave a Reply

Your email address will not be published.


*