പാറ്റ്ന: ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഇടിമിന്നലിൽ ഒമ്പത് പേർ മരിച്ചു. ബങ്ക, ലഖിസരായി, പാറ്റ്ന എന്നീ മൂന്ന് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബങ്ക ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ച് പേർ ഇടിമിന്നലേറ്റു മരിച്ചു. പൊറായി ഗ്രാമത്തിൽ വീടിന് പുറത്തുനിന്നിരുന്ന കുശ്മി ദേവി (45), റിങ്കു ദേവി (35), രേണു ദേവി (38) എന്നിവരാണ് മിന്നലേറ്റു മരിച്ചത്. സിരായി ഗ്രാമവാസിയായ സുരേഷ് യാദവ് പാടത്തേക്ക് പോകുംവഴി കുളത്തിനരികിൽ വച്ചും, കാസി കൈരി ഗ്രാമത്തിലെ സുഫിയാന ഖാത്തൂൻ (50) പാടത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പ്രഭാതഭക്ഷണം നൽകി മടങ്ങിവേയും ഇടിമിന്നലേറ്റ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. ലഖിസരായിയിൽ മൂന്ന് പേരും പാറ്റ്നയിൽ ഒരാളുമാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ച് വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അറിയിച്ചു.

Be the first to comment