അഭിമന്യു വധക്കേസ്: 16 പ്രതികളും ഹാജരാകണം

കൊച്ചി: അഭിമന്യു വധക്കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ ആദ്യ 16 പ്രതികള്‍ക്കും ഹാജരാകാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി ഹാജരാകാമെന്ന പ്രതികളുടെ വാദം കോടതി തള്ളിയിരുന്നു.

ഓഗസ്റ്റ് 10ന് കേസ് പരിഗണിക്കുമ്പോള്‍ 16 പ്രതികളും നേരിട്ടു ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് ആറിന് കേസ് പരിഗണിച്ചപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രതികളാരും ഹാജരായിരുന്നില്ല. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാല്‍ നേരിട്ട് ഹാജരാകാന്‍ ആവില്ലെന്നും അഭിഭാഷകര്‍ മുഖേനെ വിചാരണ അനുവദിക്കണമെന്നുമായിരുന്നു പ്രതികള്‍ കോടതിയെ അറിയിച്ചത്.

16 പ്രതികള്‍ക്കെതിരെ ഐപിസി 323 വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ജൂലൈ 14ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്‍റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*