2003-ൽ സദ്ദാം ഹുസൈനെ പുറത്താക്കാനുള്ള അധിനിവേശത്തോടെ ആരംഭിച്ച അമേരിക്കയുടെ 23 വർഷത്തെ സൈനിക സാന്നിധ്യം ഇറാഖിൽ അവസാനിക്കുന്നു. വരുന്ന സെപ്റ്റംബർ 30-നകം ഇറാഖിൽ അവശേഷിക്കുന്ന മുഴുവൻ സൈനികരെയും പിൻവലിക്കാൻ യു.എസ് തീരുമാനിച്ചു.
യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസാണ് സുപ്രധാനമായ ഈ സമയപരിധി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ (ഐ.എസ്.ഐ.എൽ) യു.എസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ സൈനിക ദൗത്യം അവസാനിപ്പിക്കുന്നതിനുള്ള ഈ തീയതി നിശ്ചിതവും അന്തിമവുമാണെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
“ഒക്ടോബർ 1 ഇറാഖിനെ സംബന്ധിച്ച് പുതിയൊരു ദിനമായിരിക്കും. കാരണം അന്നുമുതൽ രാജ്യം വിദേശ സൈനിക സാന്നിധ്യത്തിൽ നിന്ന് പൂർണ്ണമായും മുക്തമാകും.” ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദി പ്രതികരിച്ചു. ഇറാഖിലെ സഖ്യസേനയുടെ സൈനിക ദൗത്യം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബാഗ്ദാദും വാഷിംഗ്ടണും തമ്മിൽ അന്തിമ ധാരണയിലെത്തിയതായും അധികൃതർ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിനും പരസ്പര താൽപ്പര്യങ്ങൾക്കും നൽകുന്ന പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ രംഗത്തുനിന്ന് ഇരുരാജ്യങ്ങളും സാമ്പത്തിക, വികസന സഹകരണങ്ങളിലേക്ക് ബന്ധം മാറ്റുമെന്നും ഓഫീസ് കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്ലാമിക് സ്റ്റേറ്റിന്റെ (IS) നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞ ശേഷം, 2024-ലാണ് ഐ.എസിനെതിരായ ചെറിയ സൈനിക നടപടികൾ അവസാനിപ്പിക്കാൻ അമേരിക്കയും ഇറാഖും ധാരണയിലെത്തിയത്. കഴിഞ്ഞ വർഷം ഇറാഖിലെ മിക്ക താവളങ്ങളിൽ നിന്നും യു.എസ് സൈന്യം പിൻവാങ്ങിയിരുന്നെങ്കിലും, വടക്കൻ കുർദിസ്ഥാൻ മേഖലയിൽ മാത്രം ചെറിയൊരു സാന്നിധ്യം നിലനിർത്തിയിരുന്നു.
സെപ്റ്റംബർ 30-ഓടെ സൈന്യത്തിന്റെ പിൻവലിക്കൽ നടപടികൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. എങ്കിലും, നിലവിൽ ഇറാഖിൽ എത്ര യു.എസ് സൈനികർ അവശേഷിക്കുന്നുണ്ടെന്നോ പിൻവലിക്കുന്ന സൈന്യത്തെ അടുത്തതായി എവിടേക്ക് മാറ്റുമെന്നോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അതേസമയം, അവസാന ഘട്ടത്തിലും ഇറാഖിലെ യു.എസ് സാന്നിധ്യം കനത്ത സുരക്ഷാ വെല്ലുവിളികളാണ് നേരിട്ടത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനുമായി സംഘർഷം ആരംഭിച്ചതിനു പിന്നാലെ, കുർദിഷ് മേഖലയിലെ യു.എസ് താവളങ്ങൾക്ക് നേരെ നിരന്തരമായ ആക്രമണങ്ങൾ ഉണ്ടായിരുന്നു.

Be the first to comment