‘എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്’; ജി സുകുമാരന്‍ നായരെ വെല്ലുവിളിച്ചും ആരോപണം ഉന്നയിച്ചും കെ ബി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വെല്ലുവിളിച്ചും ആരോപണം ഉന്നയിച്ചും മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പദവി ഉപയോഗിച്ച് കുടുംബത്തിലെ 43 പേര്‍ക്ക് ജി സുകുമാരന്‍നായര്‍ ജോലി നല്‍കി. തനിക്കെതിരായി ആരോപണം തുടര്‍ന്നാല്‍ തെളിവു സഹിതം ഇക്കാര്യങ്ങള്‍ പുറത്തുവിടും. സുകുമാരന്‍ നായര്‍ക്കെതിരെ കേസ് കൊടുക്കില്ലെന്നും കാണിക്കുന്ന മര്യാദാകേട് ജനമധ്യത്തില്‍ പറയുമെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

എന്നാല്‍ താന്‍ കേസ് കൊടുക്ക് എന്നൊരു ചൊല്ലുണ്ട്. സുകുമാരന്‍ നായര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. പറയാനുള്ളത് ജനകീയ കോടതിയില്‍ പറയും. ജനങ്ങള്‍ അത് ശരിയാണോ എന്ന് തീരുമാനിക്കും. കേസ് കൊടുത്താല്‍ എന്‍എസ്എസിന്റെ പണമാണ് നഷ്ടപ്പെടുന്നത്. കാണിക്കുന്ന മര്യാദകേടുകള്‍ ജനമധ്യത്തില്‍ പറയും – അദ്ദേഹം പറഞ്ഞു. കൊടുത്ത കേസുകള്‍ ധൈര്യമുണ്ടെങ്കില്‍ നേരിടണമെന്നും അല്ലാതെ 89 തവണ അവധിക്ക് വയ്ക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പദവി ഉപയോഗിച്ച് കുടുംബത്തിലെ 43 പേര്‍ക്ക് ജി സുകുമാരന്‍നായര്‍ ജോലി നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു. കൊച്ചുമോന് രണ്ടുമാസം മുമ്പ് ലാബ് അസിസ്റ്റാന്‍ഡ് ജോലി നല്‍കിയെന്നും ആരോപിച്ചു. തമിഴ്‌നാട്ടിലെ ശ്രീ അയ്യപ്പ കോളേജ് എവിടെ. ആ കോളേജിന്റെ മാനേജര്‍ ആരാണ്. ഇപ്പോഴത്തെ സ്ഥിതി എന്താണ്. ഉത്തരം ചോദിക്കുമ്പോള്‍ കൊഞ്ഞനംകുത്തിയാല്‍ മതിയോ – അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിനോടൊപ്പം നില്‍ക്കണമെന്ന അച്ഛന്റെ വാക്ക് പാലിച്ച് താന്‍ സുകുമാരന്‍ നായര്‍ക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു രാത്രി മര്യാദ കേടു കാണിച്ച് പത്തനാപുരം എന്‍എസ്എസ് യൂണിയന്‍ പിരിച്ചുവിട്ടു. എന്ത് മാനദണ്ഡത്തില്‍. ചതിയാണ്. ഇതൊക്കെ പറയുമ്പോള്‍ കേസ് കൊടുക്കെന്ന് പറയുകയാണ് – അദ്ദേഹം പറഞ്ഞു

എനിക്ക് മന്നത്തിന്റെ സമാധി തുറന്നു കിട്ടണം എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സുകുമാരന്‍നായരെ ഇറക്കി വിടാനാകും, ചങ്ങനാശ്ശേരിയിലെ കരയോഗക്കാര്‍ വിചാരിച്ചാല്‍ എന്‍എസ്എസിനെ രക്ഷിക്കാം. ചങ്ങനാശ്ശേരി കരയോഗത്തിലെ പത്തോ ഇരുപതോ പേര്‍ വിചാരിച്ചാല്‍ ഇറക്കിവിടാന്‍ ആകും. ഞാനും വായ തുറക്കുന്നില്ല. മകനെപ്പറ്റിയും മകളെപ്പറ്റിയും ഒക്കെ കാര്യങ്ങള്‍ തന്റെ കൈയിലും ഉണ്ട്. 23,000 രൂപ ശമ്പളം വാങ്ങുന്നവന്‍ മകളെ ലണ്ടനില്‍ എങ്ങനെ പഠിപ്പിച്ചു അന്വേഷിക്കണം. ഒന്നും സുകുമാരന്‍ നായരുടെ ഔദാര്യമല്ല മന്നത്ത് പത്മനാഭന്‍ കരുതിവെച്ച അവകാശമാണ്. നായര്‍ നിരാശരായി കുനിഞ്ഞു നിന്നിട്ട് കാര്യമില്ല. നായര്‍ എന്നും പോരാളികളാണ്. എന്‍എസ്എസിനെ ഒരു ആചാര്യനെ ഉള്ളൂ. സ്വയം സുകുമാരന്‍ നായര്‍ ആചാര്യന്‍ ആകും എന്നത് കയ്യില്‍ വച്ചാല്‍ മതി – അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*