‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

ദില്ലി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, അദാനി ഗ്രീൻ മുൻ സി.ഇ.ഒ വിനീത് ജെയ്ൻ എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ തള്ളി യു.എസ് കോടതി. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹർജി അംഗീകരിച്ച് കേസ് ‘വിത്ത് പ്രെജുഡീസ്’ (With Prejudice – ഭാവിയിൽ വീണ്ടും കേസ് ഫയൽ ചെയ്യാൻ സാധിക്കാത്ത വിധം) റദ്ദാക്കിയത്. ഇതോടെ കഴിഞ്ഞ രണ്ട് വർഷത്തോളമായി നിലനിന്നിരുന്ന നിയമ നടപടികൾക്കാണ് വിരാമമായത്.

എന്തായിരുന്നു കേസ്?

2024 നവംബറിലാണ് ബൈഡൻ ഭരണകൂടത്തിന്റെ അവസാന കാലത്ത് ചില ആരോപണങ്ങൾ പുറത്തുവന്നത്. ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം യു.എസ് ഡോളർ (ഏകദേശം 2100 കോടിയിലധികം രൂപ) കൈക്കൂലി നൽകാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഇതിലൂടെ അടുത്ത 20 വർഷത്തിനിടെ 2 ബില്യൺ ഡോളറിലധികം നികുതിക്ക് ശേഷമുള്ള ലാഭം ഉണ്ടാക്കാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നതായും ആരോപിച്ചിരുന്നു. കൂടാതെ, യു.എസ് മാർക്കറ്റിൽ നിന്ന് വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും 3 ബില്യൺ ഡോളറിലധികം സമാഹരിച്ചപ്പോൾ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ആദ്യഘട്ടം മുതൽ തന്നെ അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ നിലപാട്

കേസുമായി മുന്നോട്ട് പോകുന്നത് നീതിനിർവഹണത്തിന് അനുയോജ്യമല്ലെന്ന് നിലവിലെ ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. പ്രധാന ആരോപണങ്ങൾ ഇന്ത്യയിലാണ് നടന്നതെന്നും, ഇന്ത്യൻ അധികാരികൾ വിഷയം പരിശോധിച്ചിട്ടുണ്ടെന്നും യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. കൂടാതെ നിക്ഷേപകർക്ക് സാമ്പത്തിക നഷ്ടമുണ്ടായതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. യു.എസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന അദാനിയുടെ മുൻ വാഗ്ദാനം കേസ് പിൻവലിക്കുന്നതിന് കാരണമായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് വീണ്ടും ഫയൽ ചെയ്യാനാകാത്തവിധം തള്ളിയതിനാൽ വിചാരണ കൂടാതെ നിയമനടപടികൾ അവസാനിക്കുകയാണ്. സാക്ഷികളെ വിസ്തരിക്കുകയോ തെളിവുകൾ വിചാരണ ചെയ്യുകയോ ചെയ്തിട്ടില്ല.

അദാനിയുടെ പ്രതികരണം

സത്യത്തിലും നീതിയിലുമുള്ള വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നായിരുന്നു സംഭവത്തിന് ശേഷം ഗൗതം അദാനിയുടെ ആദ്യ പ്രതികരണം. പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിലുടനീളം സത്യത്തിലും നിഷ്പക്ഷതയിലും നിയമവാഴ്ചയിലും ഞങ്ങൾ അടിയുറച്ച് വിശ്വസിച്ചു. ഞങ്ങളിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. രാജ്യത്തിന് വേണ്ടി മുന്നേറാനും മൂല്യം സംരക്ഷിക്കാനു ഞങ്ങൾ തുടർന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ഗൗതം അദാനി എക്സിൽ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*