ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാഡോയുടെ വിവാഹമാണെന്ന് കരുതി പള്ളിയിൽ എത്തിയത് രണ്ടായിരത്തിലധികം ആരാധകർ. കഴിഞ്ഞ ദിവസം പോർച്ചുഗലിലെ മഡെയ്റയിൽ നടന്ന ഒരു വിവാഹച്ചടങ്ങിലാണ് ആരാധകർ പറന്നെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രതികരിച്ചതോടെ വീഡിയോ വൻ ഹിറ്റായിമാറി. ചിരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം.
ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരാകുന്നുവെന്ന് കരുതി ആയിരക്കണക്കിന് ആരാധകരാണ് ഫഞ്ചാൽ കത്തീഡ്രലിന് മുന്നിൽ തടിച്ചുകൂടിയത്. എന്നാൽ പോർച്ചുഗീസിലുള്ള ഫാബിയോ റാമോസിന്റെയും ഫാത്തിമ നിക്കോൾ കുൻഹയുടെയും വിവാഹമായിരുന്നു. മഡെയ്റ സ്വദേശികളായ ഇവർ നിലവിൽ ഫ്രാൻസിലാണ് താമസിക്കുന്നത്.
റൊണാൾഡോയും ജോർജിനയും ഇതേ പള്ളിയിൽ വിവാഹിതരാകുമെന്ന അഭ്യൂഹം പരന്നതോടെയാണ് ആരാധകർ പള്ളിക്ക് മുന്നിലെത്തിയത്. റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്സി ധരിച്ചാണ് പലരും എത്തിയത്.
ആരാധകരുടെ വൻ സാന്നിധ്യം പള്ളിക്ക് മുന്നിൽ വലിയ തിരക്കുണ്ടാക്കി. വിവാഹത്തിനെത്തിയ വധൂവരന്മാരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പള്ളിക്കുള്ളിലേക്ക് പ്രവേശിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായി. വൻ ജനക്കൂട്ടത്തെ മറികടന്നാണ് വധുവിന് വിവാഹവേദിയിലെത്തേണ്ടിവന്നത്.
പോർച്ചുഗലിലെ സിൻട്രയിലുള്ള ചരിത്രപ്രധാനമായ ക്വിന്റ ഡാ റെഗാലീര കൊട്ടാരത്തിൽ ഓഗസ്റ്റ് ഒന്നിന് ഇരുവരും വിവാഹിതരാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. പോർച്ചുഗീസ് ടിവിയിൽ വ്യാജ വിവാഹ ക്ഷണക്കത്തും പ്രചരിച്ചിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റൊണാൾഡോയും ജോർജീനയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ലോകകപ്പിന് ശേഷം താൻ വിവാഹിതനാകുമെന്ന് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു. പുതിയ സീസണിന്റെ തുടക്കത്തിനായി അടുത്ത ആഴ്ച സൗദി അറേബ്യയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ് അദ്ദേഹം.

Be the first to comment