ഓണപ്പരീക്ഷയെത്തി; അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കയിൽ

ആലപ്പുഴ: ഈമാസം 13ന് ഓണപ്പരീക്ഷ ആരംഭിക്കുന്പോൾ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഒരുപോലെ ആശങ്കയിലാണ്. കനത്ത മഴയും അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മൂലം സ്കൂളുകളിൽ പഠനദിനങ്ങൾ നഷ്ടപ്പെടുകയും സിലബസ് പൂർത്തിയാക്കാൻ കഴിയാതെ വരികയും ചെയ്തതോടെ സംസ്ഥാനത്തെ ഓണപ്പരിക്ഷ കടുത്ത പ്രതിസന്ധിയിൽ.

ഭൂരിഭാഗം സ്കൂളുകളിലും നാമമാത്രമായ പാഠഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചുതീർത്തത്. സിലബസ് തീരാത്ത സാഹചര്യത്തിൽ പരീക്ഷ ഓണം കഴിഞ്ഞ് നടത്തിയാൽ മതിയെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അക്കാഡമിക് കലണ്ടർ ചൂണ്ടിക്കാട്ടി പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറായില്ല.

ജൂൺ, ജൂലൈ മാസങ്ങളിലെ കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും പ്രാദേശിക അവധിയും അധ്യയന ദിവസങ്ങളെ ബാധിച്ചു. വെള്ളപ്പൊക്കം മൂലം പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികളുമുണ്ട്.

ഈ മാസം ആദ്യവാരം തന്നെ കനത്തമഴയെ തുടർന്ന് ഭൂരിഭാഗം ജില്ലയിലും വിദ്യാഭ്യാസ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ അവധി കൊടുക്കേണ്ടി വന്നു. ഇതിന് പുറമെ ജൂലൈയിൽ നടന്ന സെൻസസ് ഡ്യൂട്ടിക്കായി പകുതിയോളം അധ്യാപകരേ നിയോഗിച്ചതും പരിശീലനങ്ങളും സ്കൂളുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.

അധ്യാപകർക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ അധ്യയനം പൂർണമായി തടസപ്പെടുകയായിരുന്നു. ടൈം ടേബിൾ പ്രകാരം 13ന് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓണപ്പരീക്ഷ ആരംഭിക്കും. ഹയർസെക്കൻഡറി വിഭാഗത്തിൽ 14നും പരീക്ഷകൾ തുടങ്ങും. സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കുന്ന ഈ മാസം 21നാണ് പരീക്ഷകൾ അവസാനിക്കുന്നത്.

നഷ്ടപ്പെട്ട ദിവസങ്ങൾക്ക് പകരമായി സ്പെഷൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൂലം പല വിദ്യാർഥികളിലേക്കും ഇത് എത്തിക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ പറയുന്നു.

ഹൈസ്കൂൾ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായ പ്രധാന വിഷയങ്ങൾ ഒരേ ദിവസം പരീക്ഷയായി വരുന്നത് വിദ്യാർഥികൾക്ക് കടുത്ത മാനസിക സമ്മർദവും ഉണ്ടാക്കുന്നുണ്ട്. പാഠഭാഗങ്ങൾ പൂർണമായി പഠിപ്പിച്ചു തീർക്കാതെ പരീക്ഷ നടത്തുന്നത് കുട്ടികളുടെ രണ്ടാം ടേം പരീക്ഷകളെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.

Be the first to comment

Leave a Reply

Your email address will not be published.


*