ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ശബരിമല യുവതീപ്രവേശന കേസിന്റെ അന്തിമ വിധി അടുത്ത ഒക്ടോബർ മാസത്തോടെ ഉണ്ടായേക്കുമെന്ന് സൂചന നൽകി ചീഫ് ജസ്റ്റീസ്. സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് ഈ കേസിൽ വാദം കേട്ടുതീർത്തത്.
ബോധ്ഗയ ക്ഷേത്രകേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതുസംബന്ധിച്ച സുപ്രധാന സൂചന നൽകിയത്. ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് ഒരു അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ്, ശബരിമല കേസിന്റെ വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. തുടർന്ന് ബോധ്ഗയ കേസ് ഒക്ടോബർ ആറിലേക്ക് പരിഗണിക്കാൻ മാറ്റി വെക്കാമെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ ആദ്യം അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. തുടർന്ന് ഈ ബെഞ്ച് രൂപീകരിച്ച സുപ്രധാന നിയമപരമായ ചോദ്യങ്ങളിലാണ് ഒന്‍പതംഗ വിശാല ബെഞ്ച് വാദം കേട്ടത്. ഒൻപതംഗ ബെഞ്ച് നൽകുന്ന ഉത്തരവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ, അഞ്ചംഗ ബെഞ്ച് വീണ്ടും പുനഃപരിശോധനാ ഹർജികളിൽ വാദം കേട്ട് അന്തിമ വിധി പുറപ്പെടുവിക്കും.

Be the first to comment