കാസർഗോഡ്: കളക്ടറേറ്റിലെ സീനിയർ ക്ലാർക്ക് എ. ആശാലതയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ അർജുൻ പാണ്ഡ്യൻ. വിദ്യാനഗർ പോലീസിന്റെ നിലവിലുള്ള അന്വേഷണത്തിന് പുറമെയാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോട് സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. വകുപ്പുതല പരിശോധനയിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖംനോക്കാതെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞ ഏഴാം തീയതി രാവിലെ പത്തരയോടെയാണ് ആശാലത ഐസ്ക്രീമിൽ എലിവിഷം (റാറ്റോൾ പേസ്റ്റ്) കലർത്തി കഴിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ചെങ്കളയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിദ്യാനഗർ പോലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു.
വീടിനുള്ളിലും ജോലിസ്ഥലത്തും താൻ തികച്ചും ഒറ്റപ്പെട്ടുപോയെന്ന തോന്നലും അതുണ്ടാക്കിയ കടുത്ത മാനസിക സംഘർഷവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നായിരുന്നു ആശാലത പോലീസിന് നൽകിയ മൊഴി. ആർക്കെതിരെയും തനിക്ക് പരാതികളൊന്നുമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിഷം കഴിച്ചതെന്നും ഇവർ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ഒമ്പതാം തീയതി ഉച്ചയോടെ മരിച്ചിരുന്നു. കഴിഞ്ഞ മേയ് മാസം മുതലാണ് ഇവർ കളക്ടറേറ്റിലെ എൻഡോസൾഫാൻ സ്പെഷ്യൽ സെല്ലിൽ ജോലി ചെയ്തുവന്നിരുന്നത്. അവിടെയും വളരെ ആത്മാർഥതയോടെയും മികച്ച രീതിയിലുമായിരുന്നു ആശാലതയുടെ ഔദ്യോഗിക സേവനമെന്നാണ് സഹപ്രവർത്തകരും ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056

Be the first to comment