പുനലൂർ: പുനലൂർ- അച്ചൻകോവിൽ വനമേഖലയിൽ മരം വീണ് പാത തടസപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ബസ് നാല് മണിക്കൂറോളം കാട്ടിനുള്ളിൽ കുടുങ്ങി. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ കോട്ടക്കയം ഭാഗത്തേക്ക് ബസ് എത്തിയപ്പോഴായിരുന്നു സംഭവം.
വനത്തിലുണ്ടായിരുന്ന വൻമരങ്ങൾ കടപുഴകി 11 കെ.വി ലൈനിന് മുകളിലേക്ക് പതിച്ചതിനെത്തുടർന്ന് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂർണ്ണമായി നിലയ്ക്കുകയായിരുന്നു. പുലിയും ആനയും കരടിയും പോലുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്ന ഈ മേഖലയിൽ മൊബൈൽ സിഗ്നലുകൾ കൂടി കിട്ടാതെ വന്നതോടെ ബസുകളിലുണ്ടായിരുന്ന യാത്രക്കാർ കടുത്ത ആശങ്കയിലായി. അപകടവിവരം പുറംലോകമോ വനംവകുപ്പോ കെഎസ്ഇബി അധികൃതരോ അറിഞ്ഞിരുന്നില്ല
ഒടുവിൽ അതുവഴിയെത്തിയ ഒരു ഇരുചക്ര വാഹന യാത്രക്കാരൻ ജീവൻ പണയം വെച്ച് കാട്ടുപാതയിലൂടെ സഞ്ചരിച്ച് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതരെത്തി റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതോടെയാണ് ബസിന് യാത്ര തുടരാനായത്

Be the first to comment