തിരുവനന്തപുരം : വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസിൽ വാടകയ്ക്ക് താമസിക്കുന്ന ബാലചന്ദ്രൻ ഉണ്ണിത്താൻ (62) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്.
കഴിഞ്ഞ ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലചന്ദ്രൻ ഉണ്ണിത്താൻ വാടകയ്ക്ക് താമസിക്കുന്ന വീടിനുമുന്നിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തത് പ്രതിയായ ഉല്ലാസ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ കൈയിൽ കരുതിയിരുന്ന വലിയ കത്തിയുപയോഗിച്ച് ഉല്ലാസ് ബാലചന്ദ്രന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തടസം പിടിക്കാൻ എത്തിയ ബാലചന്ദ്രന്റെ മകനും സുഹൃത്തിനും ഈ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ഒരു മാസമായി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന ബാലചന്ദ്രൻ ഞായറാഴ്ച ഉച്ചയോടെയാണ് കീഴടങ്ങിയത്. ശ്രീകലയാണ് ഭാര്യ; ഭരത്, ഭാവന എന്നിവരാണ് മക്കൾ. സംസ്കാരം ഇന്ന് വൈകിട്ട് മകളുടെ വസതിയിൽ നടക്കും. അതേസമയം പ്രതി ഉല്ലാസ് മോഹൻ (സായിപ്പ്–40) റിമാൻഡിലാണ്.

Be the first to comment