കോൽക്കത്ത: വിവാഹവാഗ്ദാനം നൽകി പീഡനം, ബലാത്സംഗശ്രമം, മർദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു മെഡിക്കൽ വിദ്യാർഥി നൽകി പരാതിയിൽ ഐപിഎൽ താരം അറസ്റ്റിൽ. ഡൽഹി ക്യാപിറ്റൽസിന്റെ താരം അഭിഷേക് പോറലാണ് അറസ്റ്റിലായത്.
ദം ദം പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഇമാമി സിറ്റിയിൽ വച്ചാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി എസ്പി കുൻവർ ഭൂഷൻ സിംഗ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് ഹൂഗ്ലി സ്വദേശിയായ മെഡിക്കൽ വിദ്യാർഥി പരാതി നൽകിയത്. കോൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. എന്നാൽ, അഭിഷേക് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി താനും അഭിഷേകും പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വർഷം മുതലാണ് അകൽച്ച തുടങ്ങിയതെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. അതിനുശേഷം അഭിഷേക് പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു.
എന്നാൽ, കഴിഞ്ഞ ഒരു വർഷമായി അഭിഷേക് താനുമായി അകൽച്ച കാണിച്ചുവരികയാണ്. ഇതിനുശേഷം തന്നെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു.
2023 മുതൽ ഡൽഹി ക്യാപിറ്റിൽസിനുവേണ്ടി കളിക്കുകയാണ് ഇടങ്കൈ ബാറ്ററായ അഭിഷേക്. നേരത്തെ ഇന്ത്യ എ ടീമിനൊപ്പം യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പോയി കളിച്ചിട്ടുണ്ട്. ബംഗാളിനുവേണ്ടി 2021-22 മുതൽ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Be the first to comment