കൊച്ചി: മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ഗുണ്ടാ നേതാവ് അർജുൻ ആയങ്കിക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. ആലുവ സൈബർ പോലീസാണ് ഇതുസംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് കാട്ടിയാണ് നടപടി. നിലവിൽ ഒളിവിലുള്ള പ്രതിക്കായി വിവിധ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
പാലിയേക്കര ടോൾ പ്ലാസ കടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഒളിവിലിരിക്കെ സമൂഹമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ അർജുൻ തന്നെയാണ് ഇടുന്നത് അതോ മറ്റാരെങ്കിലുമാണോ എന്ന കാര്യത്തിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
അതിനിടയിലും സോഷ്യൽ മീഡിയയിലൂടെയുള്ള വെല്ലുവിളികൾ അർജുൻ ആയങ്കി തുടരുകയാണ്. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല” എന്നുമാണ് ഒളിവിലിരുന്ന് വെള്ളിയാഴ്ച രാത്രിയും ഇയാൾ പുതിയ പോസ്റ്റ് പങ്കുവെച്ചത്. ഈ കുറിപ്പിന് താഴെ പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Be the first to comment