ന്യൂഡൽഹി: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ ഹിമാൻഷി ഖുറാന (30) കൊല്ലപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പങ്കാളി അബ്ദുൾ ഗഫൂറി (32) അറസ്റ്റിലായി. ഏഴ് മാസത്തെ രാജ്യാന്തര തെരച്ചിലിനൊടുവിൽ ടൊറന്റോ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
2025 ഡിസംബർ 19-നാണ് കാനഡയിലെ സ്ട്രാച്ചൻ അവന്യൂ പ്രദേശത്തുനിന്ന് ഹിമാൻഷിയെ കാണാതാകുന്നത്. പോലീസിന്റെ തെരച്ചിലിൽ തൊട്ടടുത്ത ദിവസം രാവിലെ ഒരു വീടിനുള്ളിൽ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പങ്കാളിയായ ഗഫൂറാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായതോടെ ഇയാൾക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി പോലീസ് വാറന്റ് പുറപ്പെടുവിച്ചു.
അന്താരാഷ്ട്ര ഏജൻസികളുടെ സഹകരണത്തോടെയാണ് ഒളിവിൽ കഴിയുകയായിരുന്ന ഗഫൂറിനെ കാനഡയിലേക്ക് തിരിച്ചെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെടുകയും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും ഉറപ്പുനൽകുകയും ചെയ്തിരുന്നു.

Be the first to comment