ഒളിവിലിരുന്ന് ഭീഷണി, ആഭ്യന്തരമന്ത്രിക്കെതിരെയും വെല്ലുവിളി; അര്‍ജുന്‍ ആയങ്കിയെ പിടികൂടാനാകാതെ പോലീസ്

കൊച്ചി: ഒളിവിലിരുന്ന് കോതമംഗലം, ഊന്നുകല്‍ പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയെ പിടികൂടാനാവാതെ പോലീസ്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ച് പരിശോധന നടത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. എറണാകുളം ആയിരുന്നു പ്രതിയുടെ അവസാന ടവര്‍ ലൊക്കേഷന്‍.

കഴിഞ്ഞ മേയ് മാസം പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇതിന്‍റെ തുടര്‍ച്ചയാണ് വെല്ലുവിളിയും ആവര്‍ത്തിച്ചുള്ള ഭീഷണിയും.

ഗൂഢാലോചനക്കേസില്‍ 21 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കോതമംഗലം സിഐ പ്രശാന്ത് കുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതിനാല്‍ പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

ഇതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ഊന്നുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശിന് അന്വേഷണച്ചുമതല നല്‍കുകയും ചെയ്തു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള അര്‍ജുന്‍റെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്.

ഊന്നുകല്‍ സിഐയെ വെല്ലുവിളിക്കുന്നതാണ് അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റ്. തന്നെ പിടിക്കാന്‍ കഴിയുമെങ്കില്‍ പിടിക്ക് എന്നാണ് വെല്ലുവിളി. കോതമംഗലം സിഐക്കെതിരായ ഭീഷണി ആവര്‍ത്തിച്ചിട്ടുമുണ്ട്.

കൊടുക്കാനുള്ള സമയമാകുമ്പോള്‍ കൊടുക്കും എന്നാണ് പരാമര്‍ശം. പിന്നാലെ മറ്റൊരു പോസ്റ്റില്‍ കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേട്ടയാടുകയാണെന്നും ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നുമാണ് പോസ്റ്റിലുള്ളത്.

ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അര്‍ജുന്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. തന്നെയും സുഹൃത്തുക്കളെയും പ്രതികളാക്കി ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാനും കള്ളക്കേസെടുത്ത് അധികാര ദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നാണ് പോസ്റ്റ്.

അതേസമയം, ആദ്യ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*