വാഷിംഗ്ടൺ ഡിസി: ശൂന്യാകാശത്ത് അനാഥമായി ഒഴുകിനടന്നിരുന്ന അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ റോക്കറ്റ് ഭാഗം നിയന്ത്രണം വിട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങാനൊരുങ്ങുന്നു. ഫാൽക്കൺ 9 പേടകത്തിന്റെ മുകൾഭാഗമാണിത്. സെക്കൻഡിൽ ഏകദേശം 2.43 കിലോമീറ്റർ (മണിക്കൂറിൽ 8,000 കിലോമീറ്ററിലധികം ) എന്ന അതിവേഗതയിൽ സഞ്ചരിക്കുന്ന റോക്കറ്റിന് ഏകദേശം അഞ്ചു നില കെട്ടിടത്തിന്റെ വലിപ്പവും കുറഞ്ഞത് നാലു ടൺ ഭാരവുമുണ്ട്.
അതേസമയം, ഈ കൂട്ടിയിടി മൂലം ഭൂമിക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയുമില്ലെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും ശാസ്ത്രജ്ഞരും വ്യക്തമാക്കി.
സംഭവിച്ചത് എന്ത്?2025 ജനുവരി 15നാണ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് സ്പേസ് എക്സ് രണ്ട് ലൂണാർ ലാൻഡറുകൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം റോക്കറ്റിന്റെ ആദ്യഘടകമായ ബൂസ്റ്റർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയെങ്കിലും ലാൻഡറുകളെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിച്ച രണ്ടാം ഘടകമായ അപ്പർ സ്റ്റേജ് ദൗത്യത്തിനുശേഷം ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുന്ന റോക്കറ്റ് ഭാഗങ്ങൾ സാധാരണയായി ഭൂമിയുടെ അന്തരീക്ഷത്തിൽ കടക്കുമ്പോൾ കത്തിച്ചാമ്പലാകാറാണു പതിവ്. എന്നാൽ ചന്ദ്രനിലേക്കുള്ള അതിതീവ്ര ദൗത്യങ്ങളിൽ ഇവ സുരക്ഷിതമായി ഒഴിവാക്കാൻ പ്രത്യേക രീതികളാണ് ഉപയോഗിക്കുന്നത്. റോക്കറ്റ് ഉപേക്ഷിച്ചശേഷം സൂര്യന്റെ ഗുരുത്വാകർഷണ ബലവും സൗരപ്രവർത്തനങ്ങളും കാരണമാണ് ഇതു നിയന്ത്രണം വിട്ട് ചന്ദ്രന്റെ ദിശയിലേക്കു മാറിയതെന്ന് സ്പേസ് എക്സ് വക്താവ് വ്യക്തമാക്കി.

Be the first to comment