ന്യൂഡൽഹി: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും അടങ്ങുന്ന ശിക്ഷ മരവിപ്പിച്ച ജസ്റ്റീസ് എം.എം. സുന്ദരേശ് അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് പ്രതിക്ക് ജാമ്യവും അനുവദിച്ചു.
2023 ഓഗസ്റ്റ് 30നായിരുന്നു കേസിനാസ്പദമായ സംഭവം. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ. അരുൺകുമാറിന്റെയും ഐ.ബി. ഷീബയുടെയും മകൻ ആദിശേഖറിനെ (15) ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചു എന്നതിന്റെ പേരിലാണു പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. എന്നാൽ, ആദിശേഖറിനെ കൊലപ്പെടുത്താൻ പ്രതിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന സെഷൻസ് കോടതിയുടെ ശിക്ഷാവിധിയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി നടപടി.
മനഃപൂർവമല്ലാത്ത നരഹത്യയാണെന്ന സംശയം നിലനിൽക്കെ കൊലപാതകമെന്നു വിലയിരുത്തി ജീവപര്യന്തം ശിക്ഷ വിധിക്കാൻ പാടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. ശിക്ഷയ്ക്കെതിരേ പ്രിയരഞ്ജൻ നൽകിയ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണു ഇവർ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയത്.

Be the first to comment