പത്തനംതിട്ടയിലെ മലയാലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പിതാവ് ഉൾപ്പെടെ ഏഴുപേർ ചേർന്ന് കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. സ്കൂളിലെ സഹപാഠികളോടാണ് പെൺകുട്ടി ആദ്യമായി പീഡനവിവരം തുറന്നുപറഞ്ഞത്. തുടർന്ന് സഹപാഠികൾ വിവരം അധികൃതരെ അറിയിക്കുകയും, ചൈൽഡ്‌ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ പരാതി എത്തുകയുമായിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നാട്ടുകാരായ മൂന്ന് പ്രതികൾ പിടിയിലായിട്ടുണ്ട്. എന്നാൽ, പിതാവ് അടക്കമുള്ള രണ്ട് പ്രതികൾ നിലവിൽ വിദേശത്താണുള്ളത്. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ, പ്രതികളിൽ ഒരാൾ പ്രായാധിക്യം കാരണം മരണപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ചൈൽഡ്‌ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് താൻ ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുട്ടി സ്വന്തം അച്ഛനില്‍ നിന്ന് ആദ്യമായി ലൈംഗിക അതിക്രമം നേരിടുന്നത്. അച്ഛന്‍ നിലവില്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പല കാലഘട്ടങ്ങളിലായി വിവിധ വ്യക്തികളാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആറ് കേസുകൾ മലയാലപ്പുഴ സ്റ്റേഷനിലും, ഒരു കേസ് പെരുനാട് സ്റ്റേഷന്റെ പരിധിയിലുമായി ആകെ 7 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാടകവീട്ടിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. അമ്മ ജോലിക്ക് പുറത്തുപോകുന്ന സമയങ്ങളിലായിരുന്നു പ്രതികൾ ഈ ക്രൂരതയ്ക്ക് ഇരയാക്കിയിരുന്നത്. പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി നിർണായക തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള തെരച്ചിലും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

Be the first to comment