ടെൽ അവീവ്: ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ കുഴിമാടത്തിനുമുന്നിൽ ജീവനൊടുക്കി ആൺ സുഹൃത്ത്. മുപ്പതുകാരനായ ബാർ അസ്റഫ് എന്ന യുവാവാണ് സ്വയം വെടിയുതിർത്ത് മരിച്ചതെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ അസ്റഫിന്റെ പെൺസുഹൃത്ത് ലിറോൺ ബാർഡ (26) കൊല്ലപ്പെട്ടിരുന്നു.
സഹോദരന്റെ വിവാഹച്ചടങ്ങിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന അസ്റഫിനെ പെട്ടെന്ന് കാണാതാകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ലിറോണിന്റെ കുഴിമാടത്തിനരികെ ചോരയിൽ കുളിച്ച നിലയിൽ അസ്റഫിന്റെ മൃതദേഹം കണ്ടെത്തിയത്. ലിറോണിന്റെ മരണശേഷം അസ്റഫ് കടുത്ത ഏകാന്തത അനുഭവിച്ചിരുന്നെന്നും ലിരോണിനു പകരമാകാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹത്തിന്റെ മാതാവ് പറഞ്ഞു.
ഏതാണ്ട് എല്ലാ ദിവസവും അസ്റഫ് ലിറോണിന്റെ ശവകുടീരത്തിനു മുന്നിൽ പോകുമായിരുന്നെന്നും അവിടെനിന്ന് സംസാരിക്കുമായിരുന്നെന്നും മാതാവ് കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ ലിറോണും അസ്റഫും സുഹൃത്തുക്കളായിരുന്നു. ലിറോണിന്റെ മരണശേഷം ഒരാഴ്ചയോളം അസ്റഫിന് ഉറങ്ങാനാകുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Be the first to comment