സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കാനായി ടൂറിസം വകുപ്പ് ഡയറക്ടറായ അഞ്ജന എം. ഐഎഎസിനെ ദുരന്ത നിവാരണ വിഭാഗം സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവിലുള്ള ടൂറിസം വകുപ്പ് ഡയറക്ടർ സ്ഥാനത്തിന് പുറമെയാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സർക്കാരിന്റെ പുതിയ ചുമതല.
അടുത്ത 24 മണിക്കൂർ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.എട്ട് ജില്ലകളിൽ റെഡ് അലർട്ട് ആണ്. KSEBയുടെ അഞ്ച് ഡാമുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കല്ലാർകുട്ടി ,ഇരട്ടയാർ ,ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് അലർട്ട് നൽകിയിട്ടുള്ളത്.
അതേസമയം, പെരുമഴപെയ്ത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ മാറാത്തതാണ് പലയിടത്തും വലിയ പ്രതിസന്ധി. പത്തനംതിട്ടയിലെ ആറന്മുളയിൽ വെള്ളക്കെട്ട് തുടരുകയാണ്. റാന്നിയിൽ ജനവാസ മേഖലകളിൽ വെള്ളമിറങ്ങിയെങ്കിലും വീടുകളും കടകളും പഴയപടിയാകാൻ ദിവസങ്ങളെടുക്കും. ആലപ്പുഴ ചെങ്ങന്നൂരിലും അപ്പർ കുട്ടനാട് മേഖലകളിലും കടുത്ത വെള്ളക്കെട്ടാണ്. ആലപ്പുഴ-ചങ്ങനാശേരി AC റോഡിലും, കോട്ടയം MC റോഡിൽ നാഗമ്പടം ഭാഗത്തും വെള്ളം കയറി.

Be the first to comment