കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVD; ഡ്രൈവർ നോട്ടീസ് നൽകി പൊലീസ്

മലപ്പുറം കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന് മോട്ടോർ വാഹന വകപ്പിന്റെ റിപ്പോർട്ട്. അപകട സ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകളുണ്ടായിരുന്നു. റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടമായതും അപകട കാരണമായി. ഇരട്ടിയിൽ അധികം വേഗത്തിലെത്തിയ ബസിന് രണ്ടാമത്തെ വളവിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടമായെന്നും ഗതാഗത കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി

വളവുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ അപകടത്തിൽ പെട്ട ബസ് ഓടിയത് ഇരട്ടിയിൽ അധികം വേഗത്തിലെന്നാണ് എംവിഡി കണ്ടെത്തൽ‌. അമിത വേഗത ഹൈഡ്രോപ്ലെയിനിങ്ങിനും കാരണമാവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷബീറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ജൂലൈ 26ന് നടന്ന അപകടത്തിൽ ഒരാൾ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സഹോദരനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെരുവയൽ സ്വദേശിയായ 31കാരൻ വൈഷ്ണവാണ് മരിച്ചത്. കോഴിക്കോട്-തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഡിഫെൻഡർ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. കുടുങ്ങി കിടന്ന യാത്രക്കാരെ ബസ് പൊളിച്ചാണ് പുറത്ത് എത്തിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*