ന്യൂഡൽഹി: താജ് മഹലിൽ പൂജ നടത്താനുള്ള ഹിന്ദുത്വ സംഘടനയുടെ ശ്രമം തടഞ്ഞ് ആഗ്ര പോലീസ്. അഖില ഭാരത ഹിന്ദു മഹാസഭയുടെ പ്രവർത്തകരാണ് മുഗൾ നിർമിതിയായ താജ് മഹൽ യഥാർഥത്തിൽ ഒരു ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ടു പൂജ നടത്താൻ ശ്രമിച്ചത്. പ്രവർത്തകർ പൂജ നടത്താൻ താജ് മഹലിനുള്ളിലേക്ക് കയറാൻ ശ്രമിക്കുമെന്നു മുൻകൂറായി വിവരം ലഭിച്ച അധികൃതർ വഴിയിൽ ഇവരെ തടയുകയായിരുന്നു.
കാൻവാർ തീർത്ഥാടകരായിരുന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ 11 വനിതാ പ്രവർത്തകരാണ് താജ് മഹൽ തേജോ മഹാലയ എന്ന ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച ജലാഭിഷേകം നടത്താൻ ശ്രമിച്ചത്. പുണ്യമാസമായി കരുതപ്പെടുന്ന ശ്രാവൺ മാസത്തിലെ ആദ്യ തിങ്കളാഴ്ചയായിരുന്നു ഹിന്ദുത്വ സംഘടനാ പ്രവർത്തകർ പൂജക്കായി ശ്രമിച്ചത്.
പൂജാ ശ്രമം തടഞ്ഞ പോലീസ് പ്രവർത്തകരെ അടുത്തുള്ള രാജേശ്വർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും അവർ അവിടെ ജലാഭിഷേകം നടത്തുകയുമായിരുന്നു. താജ് മഹൽ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ടു ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ഇതിനു മുമ്പും മുഗൾ മന്ദിരത്തിൽ പൂജ നടത്താൻ ശ്രമിച്ചിട്ടുണ്ട്.

Be the first to comment