ഡാലസ് മാർത്തോമ്മാ ഇടവകയിൽ സുവർണ്ണ ജൂബിലി ആഘോഷവും പുതിയ ദേവാലയത്തിന്റെ തറക്കല്ലു വാഴ്വ് ശുശ്രുഷയും ഭക്തിനിർഭരമായി

ഡാലസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് കാരൾട്ടൺ ഇടവകയുടെ 50-ാമത് വാർഷിക സുവർണ്ണ ജൂബിലി (1976-2026) ആഘോഷങ്ങളും പുതിയ ദേവാലയത്തിന്റെയും മൾട്ടി പർപ്പസ് ഹാളിന്റെയും തറക്കല്ലു വാഴ്വ് ശുശ്രുഷയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. 2026 ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച വിശുദ്ധ ചടങ്ങുകൾക്ക് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.

ഇടവകയുടെ 50 വർഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ ചടങ്ങിൽ സഭയിലെ പ്രമുഖ പട്ടക്കാരും ഫാർമേഴ്‌സ് ബ്രാഞ്ച് എപ്പിസ്കോപ്പൽ ചർച്ച വികാരി റവ റോയ് തോമസ് ,റവ ജെസ്‌വിൻ ,റവ അരുൺ വര്ഗീസ് ,റവ ജസ്റ്റിൻ , റവ റജിൻ രാജു ,ഭദ്രാസന കൗൺസിൽ അംഗം തോമസ് ഈശോ ,മണ്ഡലം മെമ്പർ ഷാജി രാമപുരം പ്രാദേശിക രാഷ്ട്രീയ-സാമൂഹിക നേതാക്കളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

സഭാ ഗായകസംഘം ആലപിച്ച ദൈവസ്തുതികളോടെയും വർണ്ണാഭമായ പ്രഘോഷണ ഘോഷയാത്രയോടെയും ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന ആരാധനയ്ക്ക് ഡോ. തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നൽകുകയും വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

ഇടവക സെക്രട്ടറി ശ്രീ. ജൂബി അലക്സാണ്ടർ കാരൾട്ടൺ മാർത്തോമ്മാ ഇടവകയുടെ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ വളർച്ചയും ചരിത്രവും വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഭാ ഗായകസംഘം പ്രത്യേക വാർഷിക ഗാനം ആലപിക്കുകയും, തുടർന്ന് സുവർണ്ണ ജൂബിലി ഓർമ്മക്കായി രൂപകൽപ്പന ചെയ്ത പ്രത്യേക ടി-ഷർട്ടിന്റെ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു.

സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ. റോബിൻ വർഗീസ്, ഡാലസ് KECF പ്രസിഡന്റ് റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ, മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് (ഫാർമേഴ്സ് ബ്രാഞ്ച്) വികാരി റവ. അബ്രഹാം വി. സാംസൺ, സണ്ണിവെയിൽ മേയർ ബഹു. സജി ജോർജ്ജ് ,കാരൾട്ടൺ മേയർ സ്റ്റീവ് ബബിക്ക് എന്നിവർ സുവർണ്ണ ജൂബിലി ആശംസകൾ നേർന്നു പ്രസംഗിച്ചു.

പുതിയ ദേവാലയ മന്ദിരത്തിന്റെയും അനുബന്ധ മൾട്ടി പർപ്പസ് ഹാളിന്റെയും തറക്കല്ലുകൾ ഡോ. തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ആശീർവദിച്ച് പ്രാർത്ഥിച്ചു. തുടർന്ന് നടത്തിയ പ്രഭാഷണത്തിൽ, സഭയുടെ ദീർഘകാലത്തെ വിശ്വാസ കൂട്ടായ്മയെയും മുന്നോട്ടുള്ള കാൽവെപ്പുകളെയും തിരുമേനി അഭിനന്ദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*