‘എന്റെ വിദ്യാഭ്യാസ രേഖകള്‍ പുറത്ത് വിടാം; ‘ചക്രവര്‍ത്തി’ ബിരുദം കാണിക്കുമോ?’; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് അഭിജീത് ദീപ്‌കെ

വിദ്യാഭ്യാസ രേഖകള്‍ നല്‍കാന്‍ തയ്യാറുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. തന്റെ വിദ്യാഭ്യാസ രേഖകളും ലോണിന്റെ രേഖകളും നല്‍കാമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ദ്വിദിന നേതൃയോഗം ചേരും.

സൂറത്തില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനാണ് അഭിജിത്തിന്റെ സാമ്പത്തിക പശ്ചാത്തലം അന്വേഷിച്ച് പരാതിയുമായി എത്തിയത്. അഭിജിത്തിന്റെ പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും വിദേശ പഠനത്തിന് മകനെ അയക്കാന്‍ മാത്രം കെല്‍പില്ലെന്നും ഇയാള്‍ വാദിച്ചു. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് കിട്ടിയ സ്‌കോളര്‍ഷിപ്പിന്റെ തെളിവ് അഭിജീത്ത് തന്നെ പുറത്ത് വിട്ടു. ശേഷിച്ച പണം വിദ്യാഭ്യാസ ലോണും. ബോസ്റ്റണില്‍ വിദ്യാഭ്യാസം തുടരവേയാണ് അഭിജീത്ത് സിജെപി രൂപീകരിക്കുന്നതും ഇന്ത്യയിലേക്ക് എത്തുന്നതും. വ്യക്തികളുടെ സാമ്പത്തിക വിവരം അന്വേഷിക്കുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ആശങ്കയില്ലേ എന്ന് അഭിജീത്ത് ചോദിച്ചു.വിദ്യാഭ്യാസ രേഖ പുറത്ത് വിടാന്‍ തനിക്കുള്ള ധൈര്യം പ്രധാനമന്ത്രിക്കുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഇഡിയെയും സിബിഐഎയും ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തുന്ന കാലത്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് അഭീജീത്ത് ഒന്നുകൂടെ ഉറപ്പിച്ച് പറഞ്ഞു. ഗാന്ധിവധത്തിന് പിന്നിലുള്ളവരാണ് സിജെപിയെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നതെന്ന് ആര്‍എസ്എസിനെ വിമര്‍ശിച്ച് പറഞ്ഞു. ആരോഗ്യം മെച്ചപ്പെട്ടാന്‍ ഝാര്‍ഖണ്ഡില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം ചേരുമെന്നും അഭിജീത്ത് പറഞ്ഞു.

ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അഭിജീത്തിന്റെ സ്വദേശമായ മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറില്‍ സിജെപി നേതൃയോഗം ചേരുക.രാജ്യ വ്യാപകമായി യുവാക്കളുടെ ആവശ്യങ്ങള്‍ കേട്ടെന്നും നേതൃയോഗത്തില്‍ അത് ചര്‍ച്ച ചെയ്യുമെന്നും സിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*