കർണാടകയിലെ തുമകൂരിൽ നടന്ന വിചിത്ര സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ ജ്വല്ലറിയിൽ നിന്ന് കാണാതായതോടെ ജ്വല്ലറിയുടമയും ജീവനക്കാരും പരിഭ്രാന്തരായി. കള്ളനെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചതോടെ എല്ലാവരും അമ്പരന്നു. ഒരു കുഞ്ഞനലിയാണ് മോഷണത്തിന് പിന്നിൽ.
കർണാടകയിലെ തുമകൂർ നഗരത്തിലെ വിശ്വാസ് എന്ന ജ്വല്ലറിയിലാണ് സംഭവം. പതിവുപോലെ രാവിലെ കട തുറന്ന ജീവനക്കാർ ആഭരണങ്ങൾ പരിശോധിച്ചു. ഇതിലാണ് 50 ഗ്രാമിലധികം തൂക്കമുള്ള വജ്രവും സ്വർണവും ചേർന്ന ആഭരണങ്ങൾ കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. 10 മോതിരങ്ങളും മൂന്ന് മാലകളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടമായത്.
എന്നാൽ കടയിൽ കവർച്ച നടന്നതിന്റെ യാതൊരു ലക്ഷണങ്ങളുമില്ല. ഷട്ടർ തകർത്തതിന്റെ ലക്ഷണങ്ങളോ ബലമായി അകത്ത് കടന്നതിന്റെ തെളിവുകളോ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ജീവനക്കാർ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഏവരും ഞെട്ടി. ഒരു എലി ആഭരണങ്ങൾ ഓരോന്നായി കടിച്ചുപിടിച്ച് വലിച്ചിഴച്ച് തന്റെ മാളത്തിലേക്ക് കൊണ്ടുപോകുന്നതാണ് ക്യാമറയിൽ പതിഞ്ഞത്.
തുടർന്ന് എലിയുടെ സഞ്ചാരപാത പിന്തുടർന്ന ജീവനക്കാർ അതിന്റെ മാളം കണ്ടെത്തി കുഴിച്ചുനോക്കി. ഒടുവിൽ കാണാതായ ആഭരണങ്ങളെല്ലാം അവിടെ നിന്ന് കണ്ടെത്തി. ആഭരണങ്ങൾ സുരക്ഷിതമായി തിരിച്ചുകിട്ടിയതോടെ കടയുടമയ്ക്കും ജീവനക്കാർക്കും ആശ്വാസമായി.
ആഭരണങ്ങളുമായി എലി പോകുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ‘ജ്വല്ലറി കള്ളൻ എലി’ എന്ന പേരിൽ സംഭവം ശ്രദ്ധനേടുകയാണ്.

Be the first to comment