ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് സ്വപ്‌നം പൊലിഞ്ഞു; സ്‌പെയിന്‍ ക്വാര്‍ട്ടറില്‍, പോര്‍ച്ചുഗല്‍ പുറത്ത്

ഡാളസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് വിരാമം. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതോടെയാണ് ക്രിസ്റ്റിയാനോ ലോകകപ്പ് ഇല്ലാതെ കരിയര്‍ അവസാനിപ്പിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ മികേല്‍ മെറീനോ ഇഞ്ചുറി സമയത്ത് നേടിയ ഗോളാണ് സ്‌പെയ്‌നിനെ ക്വാര്‍ട്ടറിലെത്തിച്ചത്. ഈ ഗോള്‍ റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ലോകകപ്പ് പ്രതീക്ഷകളെ പൂര്‍ണമായും തകര്‍ത്തു.

91-ാം മിനിറ്റിലാണ് മികേല്‍ മെറീനോ സ്‌പെയ്‌നിന് ജയം സമ്മാനിക്കുന്നത്. ബോക്‌സിനുള്ളില്‍ നിന്ന് മെറിനോ തൊടുത്ത മനോഹരമായ ഇടങ്കാലന്‍ ഷോട്ട് പോര്‍ച്ചുഗല്‍ വലയില്‍ പതിക്കുകയായിരുന്നു. വിരസമായ 90 മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു വിജയഗോള്‍. കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ശ്രമിച്ച സ്‌പെയിനിന് ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടാന്‍ സുവര്‍ണ്ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ സ്‌ട്രൈക്കര്‍ മൈക്കല്‍ ഒയാര്‍സബാലിന് മുതലാക്കാനായില്ല.

പരിക്കേറ്റതിനെത്തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ പ്രധാന പ്രതിരോധതാരം നൂനോ മെന്‍ഡസിനെ മത്സരത്തിനിടയില്‍ പിന്‍വലിക്കേണ്ടി വന്നത് പോര്‍ച്ചുഗല്‍ നിരയ്ക്ക് വലിയ തിരിച്ചടിയായി. ഇത് ടീമിന്റെ പ്രതിരോധഘടനയെ ദുര്‍ബലപ്പെടുത്തി. ഈ വിജയത്തോടെ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ ബെല്‍ജിയം – യുഎസ്എ മത്സരത്തില്‍ വിജയിക്കുന്നവരുമായി സ്‌പെയിന്‍ ഏറ്റുമുട്ടും.

Be the first to comment

Leave a Reply

Your email address will not be published.


*